മൂന്ന് മാസം മുമ്പ് മരിച്ച മകന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് പിതാവ്; സംസ്‌കരിച്ച മൃതദേഹം പുറത്തെടുത്തു, പോസ്റ്റ്‌മോര്‍ട്ടം ആരംഭിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് മൂന്ന് മാസം മുമ്പ് മരിച്ച പൊഴിയൂര്‍ സ്വദേശി ജോണിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ചതിനെ തുടര്‍ന്ന് മൃതദേഹം സെമിത്തേരിയില്‍ നിന്നും പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ആരംഭിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഫൊറന്‍സിക് വിഭാഗം മേധാവി ഡോ.ശശികലയുടെ നേതൃത്വത്തിലാണ് പോസ്റ്റുമോര്‍ട്ടം നടത്തുന്നത്. ജോണ്‍ മരിച്ചത് ഹൃദയാഘാതം മൂലമാണെന്നായിരുന്നു ഭാര്യ ആദ്യം പറഞ്ഞത്. ഇതില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ജോണിന്റെ സഹോദരിയും പിതാവുമാണ് പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

കഴിഞ്ഞ മാര്‍ച്ച് 6-ന് രാത്രിയാണ് പൊഴിയൂരിലെ പരുത്തിയൂര്‍ സ്വദേശി ജോണ്‍ മരിച്ചത്. ഹൃദയസ്തംഭനമാണ് മരണകാരണമെന്നായിരുന്നു ഭാര്യയും മക്കളും ആദ്യം ബന്ധുക്കളോട് പറഞ്ഞത്. തൊട്ടടുത്ത ദിവസം സംസ്‌ക്കരിക്കുകയും ചെയ്തു. എന്നാല്‍ മരിച്ച ദിവസം ജോണിന്റെ ഭാര്യയുടെയും മക്കളുടെയും പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ അച്ഛനും സഹോദരിയും പോലീസിനെ സമീപിക്കുകയായിരുന്നു.

മരിച്ച ദിവസം മൃതദേഹത്തിന് അടുത്ത് നില്‍ക്കാന്‍ പോലും അനുവദിക്കാത്തതില്‍ ദുരൂഹത തോന്നിയെന്ന് ജോണിന്റെ സഹോദരി പറയുന്നു. പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് ഭാര്യയും മക്കളും പറഞ്ഞത്. ”കേസ് പിന്‍വലിക്കണമെന്ന് പറഞ്ഞ് അവര്‍ ഞങ്ങളെ വല്ലാതെ നിര്‍ബന്ധിച്ചു. ചേട്ടന്റെ മരണകാരണം ഞങ്ങള്‍ക്ക് അറിയണം”, എന്ന് ജോണിന്റെ സഹോദരി ലീന്‍മേരി പറയുന്നു.

എന്നാല്‍, പരാതിയുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്തപ്പോള്‍ കടബാധ്യത മൂലം ജോണ്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് ഭാര്യയും മക്കളും പോലീസിന് മൊഴി നല്‍കിയത്. ആത്മഹത്യയാണെന്ന് പറഞ്ഞാല്‍ മൃതദേഹം പള്ളി സെമിത്തേരിയില്‍ അടക്കാനാകില്ല. അതിനാലാണ് ഹൃദയസ്തംഭനമെന്ന് അന്ന് പറഞ്ഞതെന്ന് ഇവര്‍ പോലീസിനോട് പറയുന്നു. ജോണിന്റേത് സ്വാഭാവികമരണമെന്ന് ബന്ധുക്കള്‍ അറിയിച്ചതിനാലാണ് പള്ളിയില്‍ അടക്കിയതെന്ന് വികാരി പോലീസിനോട് പറഞ്ഞു.

Exit mobile version