കണ്ടെയ്ന്‍മെന്റ് സോണ്‍ നിര്‍ണയത്തില്‍ മാറ്റം: ഹോട്ട് സ്പോട്ട് നിയന്ത്രണം ഏഴ് ദിവസത്തേക്ക്, ദിവസവും രാത്രി 12-ന് മുമ്പ് വിജ്ഞാപനം

തിരുവനന്തപുരം: സംസ്ഥാനത്തെ കണ്ടെയ്ന്‍മെന്റ് സോണ്‍ നിര്‍ണയത്തില്‍ മാറ്റം വരുത്തുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാ ദിവസവും രാത്രി 12-നു മുമ്പായി കണ്ടെയ്ന്‍മെന്റ് സോണുകള്‍ വിജ്ഞാപനം ചെയ്യുമെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളത്തില്‍ അറിയിച്ചു.

പഞ്ചായത്തുകളില്‍ വാര്‍ഡ് തലത്തിലും കോര്‍പ്പറേഷനുകളില്‍ സബ് വാര്‍ഡ് തലത്തിലുമായിരിക്കും കണ്ടെയ്ന്‍മെന്റ് സോണുകള്‍. ചന്ത, തുറമുഖം, കോളനി സ്ട്രീറ്റ്, താമസ പ്രദേശം തുടങ്ങിയ പ്രാദേശിക സാഹചര്യം അനുസരിച്ച് കണ്ടെയ്ന്‍മെന്റ് സോണ്‍ നിര്‍ണയിക്കാമെന്നും അദ്ദേഹം പറഞ്ഞു. ഹോട്ട് സ്പോട്ട് നിര്‍ണയിക്കുക ഏഴ് ദിവസത്തേക്കായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഒരു വാര്‍ഡിലെ ഒരു വ്യക്തി ലോക്കല്‍ കോണ്ടാക്ട് മൂലം കോവിഡ് രോഗിയായാല്‍, വീടുകളില്‍ ക്വാറന്റീനിലുള്ള രണ്ട് വ്യക്തികള്‍ കോവിഡ് പോസിറ്റീവായാല്‍, ഒരു വാര്‍ഡില്‍ പത്തില്‍ കൂടുതല്‍ പ്രൈമറി കോണ്ടാക്ട് ലിസ്റ്റിലുള്ളവര്‍ നിരീക്ഷണത്തിലായാല്‍, ഒരു വാര്‍ഡില്‍ 25 ല്‍ കൂടുതല്‍ പേര്‍ സെക്കന്ററി കോണ്ടാക്ട് മൂലം നിരീക്ഷണത്തിലായാല്‍ കോവിഡ് വ്യാപന സാധ്യത കണക്കിലെടുക്ക് സബ് വാര്‍ഡ്, ചന്ത, ഹാര്‍ബര്‍, കോളനി, സ്ട്രീറ്റ്, താമസ പ്രദേശം എന്നിവ കണ്ടെത്തിയാകും കണ്ടെയ്ന്‍മെന്റ് സോണ്‍ ആക്കുന്നത്. ഏഴ് ദിവസത്തേക്കാവും കണ്ടെയ്ന്‍മെന്റ് സോണ്‍ പ്രഖ്യാപിക്കുക.

പ്രഖ്യാപനം നീട്ടണോ എന്ന കാര്യം ജില്ലാ കളക്ടറുടെ ശുപ്രാര്‍ശ പ്രകാരം തീരുമാനിക്കും. വാര്‍ഡുകളില്‍ 50 ശതമാനത്തില്‍ കൂടുതല്‍ കണ്ടെയ്ന്‍മെന്റ് സോണുകളുള്ള തദ്ദേശ സ്ഥാപനം റെഡ് കോഡഡ് ലോക്കല്‍ സെല്‍ഫ് ഗവണ്‍മെന്റ് സ്ഥാപനമാകും. കണ്ടെയ്ന്‍മെന്റ് സോണ്‍ വാര്‍ഡുകളുടെ എണ്ണം 50 ശതമാനത്തില്‍ താഴെ ആയാല്‍ റെഡ് കോഡ് ഒഴിവാക്കും.

വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തി വീടുകളില്‍ ക്വാറന്റീനില്‍ കഴിയുന്ന സാഹചര്യത്തില്‍ വീടും നിശ്ചിത ചുറ്റളവിലുള്ള മറ്റുവീടുകളും ചേര്‍ത്ത് കണ്ടെയ്ന്‍മെന്റ് സോണ്‍ വിജ്ഞാപനം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Exit mobile version