പ്രളയഫണ്ട് തട്ടിപ്പ്: മുഖ്യപ്രതിയുടെ ഒന്നരക്കോടിയുടെ സ്വത്ത് കണ്ടുകെട്ടാൻ കളക്ടറുടെ ശുപാർശ

കൊച്ചി: വിവാദമായ പ്രളയഫണ്ട് തട്ടിപ്പിനെക്കുറിച്ച് നടത്തിയ ആഭ്യന്തര അന്വേഷണത്തിന്റെ റിപ്പോർട്ട് ജില്ലാ കളക്ടർ എസ് സുഹാസ് ജോയിന്റ് ലാൻഡ് കമ്മീഷണർക്ക് ഇന്ന് കൈമാറും. കേസിൽ മുഖ്യപ്രതിയായ വിഷ്ണുപ്രസാദ് നടത്തിയത് ഗുരുതര ക്രമക്കേടെന്ന് റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ടെന്ന് സ്വകാര്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വിഷ്ണുപ്രസാദിന് ഒന്നരക്കോടി രൂപയുടെ സ്വത്തുണ്ടെന്നും ഇയാളുടെ സ്വത്ത് തിരിച്ച് പിടിക്കണമെന്നും കളക്ടറുടെ റിപ്പോർട്ടിൽ ശുപാർശ ചെയ്തിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.

പ്രളയഫണ്ട് തട്ടിപ്പ് സംബന്ധിച്ച് ഉദ്യോഗസ്ഥരിൽ നിന്ന് ലഭിച്ച വിശദീകരണത്തിൽ കളക്ടർക്ക് അതൃപതിയുണ്ടെന്നും സൂചനയുണ്ട്. ഫണ്ട് തട്ടിപ്പ് കൈക്കാര്യം ചെയ്തതിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രളയഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണത്തിനു പരിശോധനയ്ക്കുമായി റവന്യൂ അന്വേഷണസംഘം ഇന്ന് എറണാകുളം കലക്ട്രേറ്റിലെത്തി.

എറണാകുളം കളക്ട്രേറ്റ് കേന്ദ്രീകരിച്ചു നടന്ന പ്രളയ ഫണ്ട് തട്ടിപ്പിലെ മൂന്നാം പ്രതി എഎം അൻവർ, നാലാം പ്രതി കൗലത്ത് അൻവർ എന്നിവരോട് അടുത്ത പത്ത് ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥൻ മുൻപാകെ ഹാജരാകാൻ കേരള ഹൈക്കോടതി നിർദേശം നൽകി. അന്നേ ദിവസം തന്നെ ഇരുവരേയും മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാകണമെന്നും ഹൈക്കോടതി നിർദേശിച്ചു.

Exit mobile version