ഭാര്യയെയും ഓണ്‍ലൈന്‍ പഠനം നത്തിയ മകളെയും മര്‍ദ്ദിച്ചു; പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പോലീസ് വിളിപ്പിച്ചു, പിന്നാലെ യുവാവ് തൂങ്ങി മരിച്ചു

കഴക്കൂട്ടം: മദ്യലഹരിയില്‍ ഭാര്യയേയും മൊബൈലില്‍ ഓണ്‍ലൈന്‍ പഠനം നടത്തിയ മകളെയും മര്‍ദ്ദിച്ച സംഭവത്തില്‍ പോലീസ് വിളിപ്പിച്ചതിനു പിന്നാലെ യുവാവ് തൂങ്ങി മരിച്ചു. ചെമ്പഴന്തി ആഹ്ലാദപുരം രജു ഭവനില്‍ ജെഎസ് രജുകുമാറി (38 )നെ ആണ് ഇന്നലെ രാവിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.

മദ്യലഹരിയില്‍ ശനിയാഴ്ച വൈകീട്ട് മകളുടെ ഓണ്‍ലൈന്‍ പഠനത്തിന് ഉപയോഗിച്ചിരുന്ന ഫോണ്‍ എടുത്ത് കിണറ്റില്‍ എറിഞ്ഞ ശേഷം ഭാര്യയെയും എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ മകളെയും ഇയാള്‍ മര്‍ദിച്ചു എന്നാണ് പോലീസിന് ലഭിച്ച പരാതി. സംഭവത്തെ തുടര്‍ന്ന് വീട് വിട്ടിറങ്ങിയ ഭാര്യയും മകളും കാര്യവട്ടത്തെ ഒരു അഭയ കേന്ദ്രത്തില്‍ രാത്രി കഴിച്ചുകൂട്ടുകയായിരുന്നു.

രാവിലെ കഴക്കൂട്ടം പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. തുടര്‍ന്ന് ഇയാളോട് സ്റ്റേഷനിലേക്ക് വരാന്‍ സിഐ ഫോണിലൂടെ ആവശ്യപ്പെട്ടിരുന്നു. കുറച്ചു സമയത്തിനു ശേഷം സിഐയെ ഫോണില്‍ തിരിച്ച് വിളിച്ച് താന്‍ അങ്ങോട്ട് വരുന്നില്ലെന്നും മറിച്ച് തൂങ്ങിമരിക്കാന്‍ പോവുകയാണെന്നും രജുകുമാര്‍ അറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ പോലീസ് വീട്ടിലെത്തിയെങ്കിലും ഇയാള്‍ തൂങ്ങിയ നിലയിലായിരുന്നു. പോലീസ് വാഹനത്തില്‍ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Exit mobile version