വയനാട്ടില്‍ കാണപ്പെടുന്ന വെട്ടുകിളികള്‍ ഉത്തരേന്ത്യയില്‍ കൃഷിനാശം വരുത്തി വെക്കുന്ന ഇനത്തില്‍ പെട്ടതല്ലെന്ന് വിദഗ്ധര്‍

പുല്‍പ്പള്ളി: വയനാട്ടില്‍ കാണപ്പെടുന്ന വെട്ടുകിളികള്‍ ഉത്തരേന്ത്യയില്‍ കൃഷിനാശം വരുത്തി വെക്കുന്ന ഇനത്തില്‍ പെട്ടതല്ലെന്ന് വിദഗ്ധര്‍. പുല്‍പ്പള്ളിയിലാണ് വെട്ടുകിളികളെ കണ്ടെത്തിയത്. പുല്‍പ്പള്ളിയില്‍ കണ്ടെത്തിയ വെട്ടുകിളികള്‍ കാപ്പി കര്‍ഷകര്‍ക്ക് ദോഷം ചെയ്യില്ലെന്നാണ് കോഫി ബോര്‍ഡ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ കറുത്ത മണി പറഞ്ഞത്.

ഉത്തരേന്ത്യയില്‍ വ്യാപകമായി കൃഷിനാശം വരുത്തി വെക്കുന്ന വെട്ടുകിളികളില്‍ നിന്ന് വ്യത്യസ്തമായ ഇനമാണ് പുല്‍പ്പള്ളി മേഖലയില്‍ കാണപ്പെടുന്നതെന്നാണ് കോഫി ബോര്‍ഡ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ കറുത്തമണി പറഞ്ഞത്. ചെറിയ കെണിവലകള്‍ ഉപയോഗിച്ച് ഇവയെ പിടികൂടാനാവുമെന്നും ആവശ്യമെങ്കില്‍ രാസ കീടനാശിനി പ്രയോഗം നടത്താമെന്നും അദ്ദേഹം പറഞ്ഞു.

വെട്ടുകിളികള്‍ 80ല്‍ അധികം ഇനങ്ങളിലുണ്ടെന്നും ഇപ്പോള്‍ കാപ്പിചെടികളില്‍ കാണപ്പെടുന്നവ 2006ലും വയനാട്ടില്‍ വ്യാപകമായിരുന്നു. 2011ല്‍ കോഫീ ബോര്‍ഡ് ഇവയെക്കുറിച്ച് നടത്തിയ പഠനത്തിലാണ് ഇവ അപകടകാരികളല്ലെന്ന് കണ്ടെത്തിയത്.

എന്നാല്‍ പുല്‍പ്പള്ളിയിലെ തേക്ക് പ്ലാന്റേഷനോട് ചേര്‍ന്ന കാപ്പി, കൊക്കോ കൃഷിയിടങ്ങളില്‍ നിലയുറപ്പിച്ച വെട്ടുകിളികള്‍ വിളകളുടെ ഇലകള്‍ തിന്നു നശിപ്പിക്കുകയാണ്. ഇതാണ് കര്‍ഷകരുടെ ആശങ്കക്ക് കാരണം. അതേസമയം നേരത്തെ പ്രയോഗിച്ച രാസകീടനാശിനികള്‍ കാരണം തവളകളുടെ എണ്ണം കുറഞ്ഞതാണ് ഇത്തരത്തില്‍ വെട്ടുകിളികള്‍ പെരുകാന്‍ കാരണമെന്നാണ് കര്‍ഷകര്‍ പറയുന്നത്.

Exit mobile version