കോവിഡ് ഹോട്‌സ്‌പോട്ടായ ചെന്നൈയില്‍നിന്നും വരേണ്ടെന്ന് നാട്ടില്‍ നിന്നും ഫോണ്‍കോള്‍, യാത്ര പാസെടുത്ത് മടങ്ങാനിരുന്ന മലയാളി യുവാവ് ചെന്നൈയില്‍ ജീവനൊടുക്കി,, സാധിക്കുമെങ്കില്‍ മൃതദേഹം നാട്ടില്‍ അടക്കംചെയ്യണമെന്ന് ആത്മഹത്യ കുറിപ്പ്

ചെന്നൈ: നാട്ടിലേക്ക് മടങ്ങാനിരുന്ന മലയാളിയെ ചെന്നൈയില്‍ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. വടകര മുടപ്പിലാവില്‍ മാരാന്‍മഠത്തില്‍ ടി. ബിനീഷാണ് (41) മരിച്ചത്. ചൊവ്വാഴ്ച രാത്രി ചെന്നൈയില്‍നിന്ന് കേരളത്തിലേക്ക് പോകാനിരുന്നതാണ് ബിനീഷ്.

മൂന്നുവര്‍ഷമായി ചെന്നൈയില്‍ ചായക്കടകളില്‍ ജോലിചെയ്തുവരുകയായിരുന്നു ബിനീഷ്. കൊറോണ കാരണം യാത്രാപാസെടുത്ത് നാട്ടിലേക്കുപോകാനിരിക്കെയാണ് ആത്മഹത്യ. ബിനീഷിനെ ബുധനാഴ്ച രാവിലെ ചെന്നൈയിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.

ബിനീഷിന്റെ മുറിയില്‍നിന്ന് ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. ‘ഒരു മലയാളി നാട്ടിലെത്തുമ്പോള്‍ കോവിഡുമായാണ് വരുന്നതെന്നു ധരിക്കുന്നവരുണ്ട്. രണ്ടുസര്‍ക്കാരുകളും തീവണ്ടിയും ബസും നാട്ടിലേക്ക് വിട്ടില്ല. മാനസികമായി തളര്‍ന്ന ഞങ്ങളെ ആരുസംരക്ഷിക്കും. നിയമം നല്ലതാണ്. പക്ഷേ, അത് മനുഷ്യന്റെ പ്രാണനെടുക്കുന്നു. സാധിക്കുമെങ്കില്‍ എന്റെ മൃതദേഹം നാട്ടില്‍ അടക്കംചെയ്യണം” -ആത്മഹത്യക്കുറിപ്പില്‍ പറയുന്നു.

കഴിഞ്ഞ 30-നാണ് മലയാളിസംഘടനവഴി ബിനീഷ് നാട്ടിലേക്കുള്ള യാത്രാപാസിന് അപേക്ഷിച്ചത്. പാസ് ലഭിച്ചതോടെ ചൊവ്വാഴ്ച മലപ്പുറത്തേക്ക് പുറപ്പെട്ട ബസില്‍ ബിനീഷിന് യാത്രാസൗകര്യമൊരുക്കി. എന്നാല്‍, അവസാനനിമിഷം യാത്ര ഒഴിവാക്കുകയായിരുന്നു.

അതിനിടെ കോവിഡ് ഹോട്‌സ്‌പോട്ടായ ചെന്നൈയില്‍നിന്ന് വരേണ്ടെന്ന് നാട്ടില്‍നിന്ന് ആരോ ഫോണില്‍വിളിച്ച് ബിനീഷിനോട് പറഞ്ഞതായാണ് വിവരം. ഇതിന്റെ മനോവിഷമത്തില്‍ ബിനീഷ് യാത്ര വേണ്ടെന്നുവെക്കുകയും ആത്മഹത്യ ചെയ്യുകയുമായിരുന്നു.

ബിനീഷ് എത്തുമെന്നതിനാല്‍ സമ്പര്‍ക്കവിലക്കില്‍ കഴിയുന്നതിനായി വടകരയിലെ വീട്ടില്‍ സൗകര്യമൊരുക്കിയിരുന്നുവെന്ന് സഹോദരീഭര്‍ത്താവ് സജീവന്‍ പറഞ്ഞു. ബിനീഷിന്റെ ഭാര്യയും മകളും ഭാര്യയുടെ വീട്ടിലായിരുന്നു. പ്രായമായ അമ്മയെ ബന്ധുവീട്ടിലേക്ക് മാറ്റിപ്പാര്‍ച്ചിരുന്നതാണെന്നും സജീവന്‍ പറഞ്ഞു.

മൃതദേഹം സ്റ്റാന്‍ലി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കുമാറ്റി. സംഭവത്തില്‍ സെവന്‍ വെല്‍സ് പോലീസ് കേസെടുത്തു. പ്രവീണയാണ് ഭാര്യ. മകള്‍ ഗൗരികൃഷ്ണ നാലാംക്ലാസ് വിദ്യാര്‍ഥിനിയാണ്.

Exit mobile version