ഉത്രവധക്കേസ് നിര്‍ണായക വഴിത്തിരിവിലേക്ക്; സൂരജിന്റെ അമ്മയെയും സഹോദരിയെയും വീട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്തു, ഉത്രയുടെ സ്വര്‍ണം കുഴിച്ചിട്ടതിലും ഗൂഢാലോചനയിലും ഇരുവര്‍ക്കും പങ്കുണ്ടെന്ന് സൂചന

പത്തനംതിട്ട: ഉത്രവധക്കേസിലെ മുഖ്യപ്രതി സൂരജിന്റെ അമ്മയും സഹോദരിയും പോലീസ് കസ്റ്റഡിയില്‍. ഉത്രയുടെ സ്വര്‍ണം കുഴിച്ചിട്ടതിലും ഗൂഢാലോചനയിലും സൂരജിന്റെ അമ്മയ്ക്കും സഹോദരിക്കും പങ്കുണ്ടെന്നാണ് സൂചന. അടൂര്‍ പറക്കോട്ടെ വീട്ടിലെത്തിയാണ് പോലീസ് ഇരുവരെയും കസ്റ്റഡിയില്‍ എടുത്തത്.

സ്വര്‍ണം വീട്ടുവളപ്പില്‍ കുഴിച്ചിട്ടതില്‍ സൂരജിന്റെ അമ്മ രേണുകക്കും പങ്കുണ്ടെന്ന് അച്ഛന്‍ സുരേന്ദ്രന്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു. ഇരുവരേയും ചോദ്യം ചെയ്യലിനായി കൊട്ടാരക്കര ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് അന്വേഷണ സംഘം വിളിപ്പിച്ചിരുന്നു.

കഴിഞ്ഞദിവസമാണ് സൂരജിന്റെ അച്ഛന്‍ സുരേന്ദ്രനെ അറസ്റ്റ് ചെയ്തത്. ഉത്രയുടെ 38 പവന്‍ സ്വര്‍ണാഭരണങ്ങളാണ് വീടിനടുത്തുള്ള റബര്‍ തോട്ടത്തില്‍ നിന്നും കണ്ടെത്തിയത്. ആഭരണങ്ങള്‍ രണ്ട് പൊതികളിലാക്കി കുഴിച്ചിട്ടനിലയിലായിരുന്നു. സൂരജിന്റെ അച്ഛന്‍ സുരേന്ദ്രനാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ക്കു സ്വര്‍ണം കാണിച്ചുകൊടുത്തത്.

ഉത്രയുടെ കൊലപാതകത്തില്‍ കൂടുതല്‍ ആളുകള്‍ക്ക് പങ്കുണ്ടെന്ന്‌ഉത്രയുടെ അച്ഛന്‍ വിജയ സേനന്‍ പറഞ്ഞു. അമ്മയും സഹോദരിയുമറിയാതെ സൂരജിന്റെ വീട്ടില്‍ ഒന്നും നടക്കില്ലെന്നും ഭാര്യയെയും മകളെയും സംരക്ഷിക്കാനാണ് സുരേന്ദ്രന്റെ ശ്രമമെന്ന് സംശയമുണ്ടെന്നും വിജയസേനന്‍ പറഞ്ഞു.

Exit mobile version