സംസ്ഥാനത്തെ അഞ്ച് പ്രദേശങ്ങളെ കൂടി ഹോട്ട്‌സ്‌പോട്ടുകളായി പ്രഖ്യാപിച്ചു; കണ്ടെയ്ന്‍മെന്റ് മേഖലകളില്‍ 24 മണിക്കൂറും കര്‍ഫ്യൂവിന് സമാനമായ കര്‍ശന നിയന്ത്രണം

തിരുവനന്തപുരം; സംസ്ഥാനത്തെ അഞ്ച് പ്രദേശങ്ങളെ കൂടി കൊവിഡ് ഹോട്ട്‌സ്‌പോട്ടുകളായി പ്രഖ്യാപിച്ചു. പാലക്കാട് കണ്ണൂര്‍ ജില്ലകളിലാണ് പുതിയ അഞ്ച് ഹോട്ട്‌സ്‌പോട്ടുകള്‍. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 121 ആയി. അതെസമയം കണ്ടെയ്ന്‍മെന്റ് മേഖലകളില്‍ 24 മണിക്കൂറും കര്‍ഫ്യൂവിന് സമാനമായ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും.

മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും കുടുംബാംഗങ്ങളുടെ മരണം എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് മാത്രമേ ഈ മേഖലകളില്‍ യാത്ര അനുവദിക്കുകയുള്ളൂ. ഇത്തരം യാത്രകള്‍ക്കായി അടുത്ത പോലീസ് സ്റ്റേഷനുകളില്‍ നിന്ന് പാസുകള്‍ വാങ്ങണം.അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് ദിവസവും കേരളത്തില്‍ എത്തി ജോലി ചെയ്ത് മടങ്ങുന്ന തൊഴിലാളികള്‍ക്ക് 15 ദിവസത്തെ കാലാവധിയുള്ള താല്‍ക്കാലിക പാസ് നല്‍കും. ഇത് ബന്ധപ്പെട്ട പോലീസ് സ്റ്റേഷനുകളില്‍ നിന്ന് ലഭ്യമാകുമെന്നും മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ വ്യക്തമാക്കി.

അതിനിടെ സംസ്ഥാനത്ത് ഇന്ന് 57 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 18 പേര്‍ക്ക് രോഗം ഭേദമായി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 55 പേരും സംസ്ഥാനത്തിന് പുറത്ത് നിന്ന് വന്നവരാണ്. കാസര്‍കോട് 14 മലപ്പുറം 14 തൃശ്ശൂര്‍ 9 കൊല്ലം 5 പത്തനംതിട്ട 4 തിരുവനന്തപുരം 3 എറണാകുളം 3 ആലപ്പുഴ 2 പാലക്കാട് 2 ഇടുക്കി 1 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ കണക്ക്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 27 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. 28 പേര്‍ സംസ്ഥാനത്തിന് പുറത്തു നിന്നും വന്നതാണ്. ഒരാള്‍ എയര്‍ ഇന്ത്യ ഉദ്യോഗസ്ഥനാണ്. ഒരാള്‍ ആരോഗ്യപ്രവര്‍ത്തകനാണ്. 15 പേര്‍ക്കാണ് രോഗം ഭേദമായത്. മലപ്പുറം 7 പേര്‍ക്കും തിരുവന്തപുരം കോട്ടയം മൂന്ന് പേര്‍ വീതവും പത്തനംതിട്ട പാലക്കാട് കോഴിക്കോട് വയനാട് കണ്ണൂര്‍ ഒന്ന് വീതവും പേര്‍ക്കാണ് ഇന്ന് രോഗം ഭേദമായത്.

ഇതുവരെ 1326 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 708 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. സംസ്ഥാനത്ത് 139661 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ വീടുകളിലും ഇന്‍സ്റ്റിന്റ്യൂഷണല്‍ ക്വാറന്റൈനിലോ ആയി 138397 പേരുണ്ട്. 1246 ആശുപത്രിയിലാണ്. ഇന്ന് 174 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Exit mobile version