അതിഥി തൊഴിലാളികളുടെ യാത്രാ ചെലവ് വഹിക്കാനാകില്ല; മാതൃസംസ്ഥാനം പൂർണ്ണമായും വഹിക്കണം; സാഹചര്യം അങ്ങനെയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിൽ നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് മടങ്ങി പോകുന്ന അതിഥി തൊഴിലാളികളുടെ ചെലവ് വഹിക്കാനാകില്ലെന്ന് കേരള സർക്കാർ. മാതൃസംസ്ഥാനം പൂർണ്ണമായും ചെലവ് വഹിക്കണമെന്നാണ് സർക്കാർ നിലപാടെടുത്തിരിക്കുന്നത്. ഇരുസംസ്ഥാനങ്ങളും ചേർന്ന് ചെലവ് വഹിക്കണമെന്നായിരുന്നു സുപ്രീം കോടതി ഉത്തരവ്. ഇതിന് സാധിക്കാത്ത സാഹചര്യമാണ് നിലവിലെന്ന് കേരളം വിശദീകരിച്ചു.

ഇക്കാര്യം വ്യക്തമാക്കി സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകുന്നത് കേരളം ആലോചിക്കുന്നുണ്ട്. ഇന്ന് കേരളത്തിൽ നിന്നു പോയ തൊഴിലാളികളുടെ പണം മാതൃസംസ്ഥാനങ്ങളാണ് നൽകിയത്.

ഇതിനിടെ, സുപ്രീം കോടതി ഉത്തരവിനെതിരെ റെയിൽവേ ബോർഡ് ചെയർമാനും നിലപാടെടുത്തു. ശ്രമിക് ട്രെയിൻ സൗജന്യമായി ഓടിക്കുന്നത് പ്രായോഗികമല്ലെന്നാണ് വിനോദ് കുമാർ യാദവ് വ്യക്തമാക്കിയത്. ശ്രമിക് ട്രെയിൻ സൗജന്യമാക്കിയാൽ അതിന്റെ പ്രവർത്തനം നിയന്ത്രിക്കാനാവില്ല. ടിക്കറ്റ് നിരക്ക് സംസ്ഥാനങ്ങൾ ചേർന്ന് വഹിക്കണം. സംസ്ഥാനങ്ങൾക്കുമേൽ അധികഭാരം അടിച്ചേൽപ്പിക്കുന്നത് എന്തിനെന്ന ചോദ്യത്തിൽ നിന്ന് റെയിൽവേ ബോർഡ് ചെയർമാൻ ഒഴിഞ്ഞുമാറുകയും ചെയ്തു. ശ്രമിക് ട്രെയിൻ ഓടിച്ചതിലൂടെ കിട്ടിയ വരുമാനം എത്രയെന്ന് പറയാനും അദ്ദേഹം തയ്യാറായില്ല.

Exit mobile version