കേരളം ആവശ്യപ്പെടുന്നതിന്റെ പകുതി മാത്രം നല്‍കുന്നു, ഓഖി ദുരന്തത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്കായി നല്‍കിയ വാഗ്ദാനങ്ങള്‍ അത്രയും പൊള്ളയായിരുന്നു; രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

മുഖ്യമന്ത്രിയുടെ ഓഖി ദുരിതാശ്വാസ നിധിയിലേക്ക് 108 കോടി ലഭിച്ചപ്പോള്‍ 110 കോടിയുടെ പദ്ധതികള്‍ക്കാണ് ഭരണാനുമതി നല്‍കിയത്.

തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പാലിച്ചില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 133 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ ഓഖി ദുരന്തബാധിതര്‍ക്കായി അനുവദിച്ചത്. 422 കോടി അടിയന്തിര സഹായമാണ് കേരളം ആവശ്യപ്പെട്ടിരുന്നത്. കേരളം ആവശ്യപ്പെട്ട സാമ്പത്തിക പാക്കേജ് കേന്ദ്രം ഇപ്പോഴും കണ്ടില്ലെന്ന് നടിക്കുകയാണെന്ന മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഓഖി ദുരന്ത വാര്‍ഷികവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് നടത്തിയ ചടങ്ങിലാണ് മുഖ്യമന്ത്രിയുടെ കേന്ദ്രത്തിനെതിരായ വിമര്‍ശനം.

മുഖ്യമന്ത്രിയുടെ ഓഖി ദുരിതാശ്വാസ നിധിയിലേക്ക് 108 കോടി ലഭിച്ചപ്പോള്‍ 110 കോടിയുടെ പദ്ധതികള്‍ക്കാണ് ഭരണാനുമതി നല്‍കിയത്. എന്നിട്ടും സംസ്ഥാന സര്‍ക്കാര്‍ തുക മാറ്റുന്നെന്ന് ചിലര്‍ വ്യാജ പ്രചാരണം നടത്തുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഐഎസ്ആര്‍ഓ സഹായത്തോടെ നിര്‍മ്മിച്ച നാവിക ഉപകരണങ്ങളുടെ വിതരണോദ്ഘാടനവും ചടങ്ങില്‍ നടന്നു.

പുറംകടലില്‍ പോയ മത്സ്യത്തൊഴിലാളികളെ കാലാവസ്ഥ വ്യതിയാനങ്ങള്‍ യഥാസമയം അറിയിക്കാന്‍ ഈ ഉപകരണങ്ങള്‍ക്ക് കഴിയും. 1500 കിലോമീറ്റര്‍ ദൂരത്തില്‍ റേഞ്ച് ലഭിക്കും.15000 മത്സ്യബന്ധന യാനങ്ങളില്‍ നാവിക് വിതരണം ചെയ്യാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ആദ്യഘട്ടമായി 500 ഉപകരണങ്ങളാണ് നല്‍കിയത്. 5000 ഉപകരണങ്ങള്‍ കൂടി നിര്‍മ്മിച്ച് നല്‍കാനുള്ള കരാറില്‍ സര്‍ക്കാരും കെല്‍ട്രോണും ഒപ്പുവച്ചു. ഇത് കൂടാതെ 1000 സാറ്റ് ലൈറ്റ് ഫോണുകളും, 4000 ലൈഫ് ജാക്കറ്റുകളും ചടങ്ങില്‍ വിതരണം ചെയ്തു.

Exit mobile version