കേരളത്തില്‍ ജീവിക്കുന്ന നമ്മള്‍ ഇടക്കൊക്കെ വിദേശത്തുള്ള മലയാളികളുമായി ഒന്ന് സംസാരിക്കുന്നത് നല്ലതാണ്, അപ്പോഴെ കേരള സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെ വിലയറിയൂ; ജോമോള്‍ ജോസഫ് പറയുന്നു

കൊച്ചി; നമ്മുടെ സര്‍ക്കാര്‍ ഒരു പ്രതീക്ഷയായതുകൊണ്ടാണ് ഇതുവരെ കേരളത്തില്‍ കൊറോണ സാമൂഹ്യവ്യാപനം ഉണ്ടാകാത്തതെന്നും ലോകത്തിലെ ഏറ്റവും കുറഞ്ഞ മരണ നിരക്കില്‍ നമ്മള്‍ തുടരുന്നതെന്നും വ്യക്തമാക്കി ജോമോള്‍ ജോസഫ്. ഗള്‍ഫ് നാടുകളിലെ പ്രവാസികളുടെ അവസ്ഥയും കേരളത്തിലെ മികച്ച ആരോഗ്യപ്രവര്‍ത്തനങ്ങളും ചൂണ്ടിക്കാട്ടുകയായിരുന്നു ജോമോള്‍ ജോസഫ്.

ഗള്‍ഫിലെ സുഹൃത്തുക്കളെ ഫോണ്‍ ചെയ്തപ്പോള്‍ അവര്‍ തുറന്ന് പറഞ്ഞ അനുഭവങ്ങളാണ് ജോമോള്‍ ജോസഫ് ഫേസ്ബുക്കിലൂടെ പറഞ്ഞത്. കൊറോണ ടെസ്റ്റ് ചെയ്തു, വൈകീട്ട് റിസള്‍ട്ട് വന്നു, കൊറോണ പോസിറ്റീവ്, പാരസെറ്റമോളും സിട്രിസിനും കൊടുത്ത് സ്വന്തം മുറിയില്‍ ക്വാറന്റൈന്‍ ചെയ്യാനായി അദ്ദേഹത്തെ പറഞ്ഞയച്ചു ഗള്‍ഫിലെ സുഹൃത്തിന്റെ അവസ്ഥ ഇതായിരുന്നുവെന്ന് ജോമോള്‍ ജോസഫ് പറയുന്നു.

എന്നാല്‍ നാട്ടിലാണേല്‍ കൊറോണ പോസിറ്റീവായാല്‍ സര്‍ക്കാര്‍ ആംബുലന്‍സുമായി വന്ന് രോഗിയെ ആശുപത്രിയിലെത്തിക്കും. പിന്നെ ഭേദമാകുന്നതുവരെ സര്‍ക്കാര്‍ സകല കാര്യങ്ങളും നോക്കും. ചികില്‍സയും ഭക്ഷണവും എല്ലാം, പണം ആവശ്യമില്ല. ഇവിടെ പണം ചിലവാക്കിയാലും ചികില്‍സ കിട്ടില്ലല്ലോ, ശരീരത്തിന് പ്രതിരോധ ശേഷി ഉണ്ടേല്‍ മാത്രം നമുക്ക് രക്ഷപ്പെടാം, പ്രതിരോധ ശേഷി ഇല്ലേല്‍ തീര്‍ന്നുവെന്ന് സുഹൃത്ത് പറഞ്ഞതായും ജോമോള്‍ ജോസഫ് പറയുന്നു.

നമ്മുടെ സര്‍ക്കാര്‍ പ്രതീക്ഷയായതുകൊണ്ടാണ് ഇതുവരെ സാമൂഹ്യവ്യാപനം ഇവിടെ ഉണ്ടാകാത്തത്. ലോകത്തിലെ ഏറ്റവും കുറഞ്ഞ മരണ നിരക്കില്‍ നമ്മള്‍ തുടരുന്നത്. രോഗികള്‍ക്ക് മുഴുവനും സൗജന്യ വിദഗ്ദ്ധ ചികില്‍സ ലഭിക്കുന്നത്. രോഗികള്‍ക്ക് മുഴുവനും ആശുപത്രികളില്‍ പ്രവേശനം ലഭിക്കുന്നത്.

രോഗികളെ ഭാഗ്യത്തിന് വിട്ടുകൊടുത്ത് അവരുടെ വീടുകളില്‍ പാരസെറ്റമോളും കൊടുത്ത് കിടത്താതെ, ടെസ്റ്റ് റിസള്‍ട്ട് പോസിറ്റീവായാല്‍, ഉടന്‍ സര്‍ക്കാര്‍ ആംബുലന്‍സുമായി പോയി ആ രോഗിയെ ഏറ്റെടുക്കുന്നതെന്ന് ജോമോള്‍ ജോസഫ് പറയുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

കോവിഡ് ചികില്‍സ – പ്രവാസികളുടെ ദുരിതപര്‍വ്വം..

കേരളത്തില്‍ ജീവിക്കുന്ന നമ്മള്‍ വിദേശത്തുള്ള മലയാളികളുമായി ഒന്ന് സംസാരിക്കുന്നത് നല്ലതാണ്..

മിനിയാന്ന് രാത്രി ഞങ്ങളുമായി വീഡിയോ കോളില്‍ ഉണ്ടായിരുന്ന സൌദിയിലെ ഒരു സുഹൃത്തിന്റെ മുഖം ആകെ സങ്കടത്തിലായിരുന്നു. അദ്ദേഹത്തിന്റെ സങ്കടത്തിന് കാരണം, അദ്ദേഹത്തിന്റെ ഒരു സുഹൃത്ത് കോവിഡ് ബാധിച്ച് മരിച്ചു എന്നതാണ്. ചികില്‍സയൊന്നും ലഭിക്കാതെ, അയാളുടെ റൂമില്‍ തന്നെ കിടന്നാണ് മരിച്ചത്..

ഇനന്നലെ രാത്രി ഖത്തറിലുള്ള സുഹൃത്തിന്റെ വാട്‌സപ്പ് മെസേജ്. ‘പണി കിട്ടിയെന്ന്’

അപ്പോള്‍ എന്താ കാര്യം ന്ന് ചോദിച്ചപ്പോ അദ്ദേഹം കോവിഡ് പോസിറ്റീവായ റിസള്‍ട്ട് വാട്‌സാപ്പിലയച്ചു. തിരികെ വീഡിയോ കോള്‍ വിളിച്ചു, കാര്യങ്ങളന്വേഷിച്ചു. അറിഞ്ഞ വിവരങ്ങള്‍ കണ്ണു നനച്ചു..

മിനിയാന്ന് രാവിലെ പോയി കോവിഡ് ടെസ്റ്റ് ചെയ്തു, വൈകീട്ട് റിസള്‍ട്ട് വന്നു, കോവിഡ് പോസിറ്റീവ്. പാരസെറ്റമോളും സിട്രിസിനും കൊടുത്ത് സ്വന്തം മുറിയില്‍ ക്വാറന്റൈന്‍ ചെയ്യാനായി അദ്ദേഹത്തെ പറഞ്ഞയച്ചു. നാട്ടിലുള്ള അദ്ദേഹത്തിന്റെ വീട്ടുകാര്‍ക്കൊന്നും ഈ വിവരമറിയില്ല, കുറച്ചു സുഹൃത്തുക്കള്‍ക്ക് മാത്രമറിയാം…

അദ്ദേഹം തന്നെ തുടര്‍ന്ന് പറയുന്നു..

‘എന്താണ് എല്ലാവരും കേരളത്തിലേക്ക് വരാന്‍ പെടാപ്പാട് പെടുന്നേന്ന് അറിയുവോ? നാട്ടിലാണേല്‍ കോവിഡ് പോസിറ്റീവായാല്‍ സര്‍ക്കാര്‍ ആംബുലന്‍സുമായി വന്ന് രോഗിയെ ആശുപത്രിയിലെത്തിക്കും. പിന്നെ ഭേദമാകുന്നതുവരെ സര്‍ക്കാര്‍ സകല കാര്യങ്ങളും നോക്കും. ചികില്‍സയും ഭക്ഷണവും എല്ലാം.. പണം ആവശ്യമില്ല. ഇവിടെ പണം ചിലവാക്കിയാലും ചികില്‍സ കിട്ടില്ലല്ലോ, ശരീരത്തിന് പ്രതിരോധ ശേഷി ഉണ്ടേല്‍ മാത്രം നമുക്ക് രക്ഷപ്പെടാം, പ്രതിരോധ ശേഷി ഇല്ലേല്‍ തീര്‍ന്നു. ഇവിടെ കിടന്ന് ഒടുങ്ങാം.’

എന്തു പറയണം എന്നറിയില്ല, അദ്ദേഹം പറയുന്നത് മുഴുവനും കേട്ട് കിടന്നു.

‘ലോകത്തെവിടേം ഇല്ല കേരളത്തിലെ പോലത്തെ സൌകര്യങ്ങള്‍, എന്നിട്ടും അവിടെ വൃത്തികെട്ട രാഷ്ട്രീയ കളികളാണ് ചര്‍ച്ചയില്‍ മുഴുവനും, മാധ്യമങ്ങള്‍ വിവാദം തേടുകയാണ്, നമ്മുടെ സര്‍ക്കാരൊരു പ്രതീക്ഷയാണ്’

അതെ, നമ്മുടെ സര്‍ക്കാര്‍ പ്രതീക്ഷയായതുകൊണ്ടാണ് ഇതുവരെ സാമൂഹ്യവ്യാപനം ഇവിടെ ഉണ്ടാകാത്തത്. ലോകത്തിലെ ഏറ്റവും കുറഞ്ഞ മരണ നിരക്കില്‍ നമ്മള്‍ തുടരുന്നത്. രോഗികള്‍ക്ക് മുഴുവനും സൌജന്യ വിദഗ്ദ്ധ ചികില്‍സ ലഭിക്കുന്നത്. രോഗികള്‍ക്ക് മുഴുവനും ആശുപത്രികളില്‍ പ്രവേശനം ലഭിക്കുന്നത്. രോഗികളെ ഭാഗ്യത്തിന് വിട്ടുകൊടുത്ത് അവരുടെ വീടുകളില്‍ പാരസെറ്റമോളും കൊടുത്ത് കിടത്താതെ, ടെസ്റ്റ് റിസള്‍ട്ട് പോസിറ്റീവായാല്‍, ഉടന്‍ സര്‍ക്കാര്‍ ആംബുലന്‍സുമായി പോയി ആ രോഗിയെ ഏറ്റെടുക്കുന്നത്…

പ്രിയ്യപ്പെട്ട പ്രവാസി സുഹൃത്തുക്കളേ,
നിങ്ങളോട് എന്തു പറയണം എന്നെനിക്കറിയില്ല..
വാക്കുകളൊന്നും കിട്ടുന്നില്ല..

പരമാവധി ശ്രദ്ധിക്കുക,
പ്രതിരോധ മെഷര്‍മെന്റ്‌സ് സ്വീകരിക്കുക,
നാട്ടിലേക്ക് വരാന്‍ അവസരം ലഭിച്ചാല്‍ അതുപയോഗപ്പെടുത്തുക..

ജീവനുകളെ നമുക്ക് കാത്തുവെക്കാം…
എല്ലാവര്‍ക്കും ഉമ്മകള്‍..

നബി – സുഹൃത്തിന്റെ പേര് മറച്ചിട്ടുണ്ട്.

Exit mobile version