ജോലി വാഗ്ദാനം ചെയ്തത് ഇസ്രയേലിൽ; കൈപ്പറ്റിയത് ലക്ഷങ്ങൾ; ഒടുവിൽ തട്ടിപ്പുകാരിയെ അറസ്റ്റ് ചെയ്ത് പോലീസ്

കൽപ്പറ്റ: ഇസ്രയേലിലടക്കം ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത് മുങ്ങിയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. പുൽപ്പള്ളി മാരപ്പൻമൂല അധികാരത്തിൽ ജെസി ടോമി (46)യെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇസ്രയേലിൽ ജോലി വാഗ്ദാനം ചെയ്ത് ഇടുക്കി സ്വദേശിയിൽ നിന്ന് നാല് ലക്ഷം രൂപയും മുള്ളൻകൊല്ലി സ്വദേശിയിൽ നിന്ന് ഒന്നേകാൽ ലക്ഷം രൂപയും തട്ടി എടുത്തതായി പോലീസിന് പരാതി ലഭിച്ചിരുന്നു.

അന്വേഷണത്തിൽ ഇവർ സുൽത്താൻബത്തേരിയിലെ വാടക വീട്ടിൽ ഒളിവിൽ കഴിയുകയാണെന്ന് മനസിലായി. ഇവിടെ നിന്നാണ് പുൽപ്പള്ളി എസ്‌ഐ അജീഷ് കുമാറും സിപിഒ മാരായ ടോണി, വിനീത്, ജെയ്‌സ്, മേരി എന്നിവരും ചേർന്ന് ജെസിയെ അറസ്റ്റ് ചെയ്തത്. വീട്ടിൽ നിന്ന് ചിലരുടെ പാസ്‌പോർട്ടുകൾ അടക്കമുള്ള രേഖകൾ പോലീസ് സംഘം കണ്ടെടുത്തു.

ഇവർ സമാന രീതിയിൽ സംസ്ഥാനത്തിന്റെ മറ്റ് പല ഭാഗങ്ങളിൽ നിന്നായി 30 ഓളം പേരിൽ നിന്ന് പണം തട്ടിയെടുത്തതായും പോലീസ് പറഞ്ഞു. കൂട്ടുപ്രതികളായി ചിലരുണ്ടെന്നും ഇവരെക്കുറിച്ച് അന്വേഷിക്കുന്നതായും പോലീസ് അറിയിച്ചു.

Exit mobile version