തിരക്കുകള്‍ക്കിടയിലും ഇപ്പുമോളുടെ പരിഭവം തീര്‍ക്കാന്‍ അച്ഛമ്മയെത്തി

കണ്ണൂര്‍: കോവിഡ് മഹാമാരിയെ കേരളത്തില്‍നിന്നും തുരത്താനുള്ള അശ്രാന്ത പരിശ്രമത്തിലാണ് ആരോഗ്യമന്ത്രിയും പ്രവര്‍ത്തകരും. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഏകോപനവുമായി രണ്ടരമാസത്തോളമായി തലസ്ഥാനത്താണ് മന്ത്രി. തിരക്കുകള്‍ കാരണം മന്ത്രിയുടെ കണ്ണൂരിലുള്ള വീട്ടിലേക്കുള്ള യാത്രകളും മുടങ്ങിയിരിക്കുകയാണ്. അച്ചമ്മയെ കാണാത്തതിലുള്ള പരിഭവം കഴിഞ്ഞദിവസം പേരക്കുട്ടി ഇപ്പുമോള്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.

അതേസമയം, പതിവ് അവലോകനയോഗവും, മുഖ്യമന്ത്രിയുടെ വാര്‍ത്തസമ്മേളനവും കഴിഞ്ഞ ശേഷം ഇന്നലെ മന്ത്രി നാട്ടിലേക്ക് പുറപ്പെട്ടു. ഇന്നലെ രാത്രി ഒന്‍പതരയോടെ തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ടു. പുലര്‍ച്ചെ നാലരയോടെ വീട്ടിലെത്തി. ഇപ്പുവിന്റെ പിണക്കം മാറ്റാനും, ഭര്‍ത്താവിനെയും മകനെയും കൊച്ചുമകളെയും എല്ലാം കാണാനനാണ് ഒരു ദിവസത്തേയ്ക്ക് മന്ത്രി മട്ടന്നൂരില്‍ എത്തിയത്. അല്പനേരം യാത്രക്ഷീണം മാറ്റാന്‍ വിശ്രമം, ഇപ്പുമോള്‍ ഉണര്‍ന്നതോടെ അച്ചമ്മയുടെ ഉറക്കം പോയി. പിന്നെ ഇപ്പുവിന്റെ പരിഭവും വിശേഷങ്ങളും കേട്ടു. ഇതിനിടെ കുടുംബത്തോടൊപ്പം പ്രഭാതഭക്ഷണവും കഴിച്ചു. വീട്ടിലെ തിരക്കുകളിലായി ടീച്ചറമ്മ.

ഭര്‍ത്താവും മട്ടന്നൂര്‍ നഗരസഭ മുന്‍ അധ്യക്ഷനുമായ ഭാസ്‌കരന്‍ മാസ്റ്ററും, ഇളയ മകന്‍ ലസിതും കുടുംബവുമാണ് മട്ടന്നൂര്‍ പഴശിയിലെ വീട്ടിലുള്ളത്. എത്ര തിരക്കുണ്ടായാലും രണ്ടാഴ്ച കൂടുമ്പോള്‍ വീട്ടിലെത്താന്‍ ടീച്ചര്‍ ശ്രദ്ധിക്കാറുണ്ടായിരുന്നു. എന്നാല്‍ കോവിഡ് എല്ലാ പ്രതീക്ഷകളെയും തെറ്റിച്ചു.

ഒന്‍പതരയോടെ മന്ത്രിയെ തേടി മാധ്യമപ്രവര്‍ത്തകരെത്തി. കേരളത്തിന്റെ ആരോഗ്യമന്ത്രി തികഞ്ഞ ആത്മവിശ്വാസത്തോടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിശദീകരിച്ചു. ജാഗ്രതപാലിച്ചില്ലെങ്കില്‍ ഇതുവരെ നേടിയ മേല്‍കൈ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്.

ആരോഗ്യം സൂക്ഷിക്കണമെന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് ആരോഗ്യമന്ത്രിയുടെ ഉപദേശം. കുശലാന്വേഷണം കഴിഞ്ഞപ്പോഴേയ്ക്കും ഇപ്പുമോള്‍ ഉറക്കമായി. കേരളത്തിന്റെ ടീച്ചറമ്മ സ്‌നേഹമുള്ള അച്ചമ്മയായി ഇപ്പുവുമായി മുറിക്ക് അകത്തേയ്ക്ക്.

വിശ്രമം പ്രതീക്ഷിച്ച് എത്തിയതാണെങ്കിലും ആരോഗ്യമന്ത്രിക്ക് വിശ്രമമില്ലാത്ത ദിവസമായിരുന്നു ഇന്നും. ഇടയ്ക്കിടെ ഔദ്യോഗിക ഫോണ്‍ വിളികള്‍ എത്തിക്കൊണ്ടിരുന്നു. ഇതിനൊപ്പം ആശങ്കകളുമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മലയാളികളുടെ വിളികളും എത്തി.

തിരക്കിന്റെ പരാതിയില്ലാതെ എല്ലാത്തിനും ടീച്ചര്‍ മറുപടി പറഞ്ഞു കൊണ്ടിരിക്കുന്നു. പതിനൊന്ന് മണിക്ക് തിരുവനന്തപുരത്തെ കോവിഡ് സെല്ലിലെ ഉദ്യോഗസ്ഥരുമായി വീഡിയോ കോണ്‍ഫറന്‍സ്. ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി ഈ ഘട്ടത്തില്‍ സംസാരിച്ചു. ഒരുമണിക്കൂറോളം നീണ്ടുനിന്ന വീഡിയോ കോണ്‍ഫറന്‍സിന് ശേഷം വീണ്ടും ഇപ്പുമോള്‍ക്കും കുടുംബാംഗങ്ങളുടേയും കൂടെ കുറച്ച് സമയം. ഇതിനിടെ ഉച്ചഭക്ഷണം. ചെറിയൊരു വിശ്രമത്തിന് ശേഷം വൈകീട്ട് മൂന്നുമണിയോടെ വീഡിയോ കോണ്‍ഫറന്‍സിലൂടെ കോവിഡ് അവലോകന യോഗത്തിലും മന്ത്രി പങ്കെടുത്തു.

Exit mobile version