അട്ടപ്പാടിയില്‍ കൊവിഡ് നിരീക്ഷണത്തിലിരുന്ന യുവാവ് മരിച്ചു; നിരീക്ഷണത്തിലാക്കിയത് കോയമ്പത്തൂരില്‍ നിന്ന് എത്തിയതിനെ തുടര്‍ന്ന്

അഗളി: അട്ടപ്പാടിയില്‍ കൊവിഡ് നിരീക്ഷണത്തിലിരുന്ന യുവാവ് മരിച്ചു. ഷോളയാര്‍ വകംമ്പാടി സ്വദേശി കാര്‍ത്തിക്(23) ആണ് മരിച്ചത്. കോയമ്പത്തൂരില്‍ നിന്ന് ഏപ്രില്‍ 29നാണ് ഇയാള്‍ വനത്തിലൂടെ കടന്ന് ഊരിലെത്തിയത്. തുടര്‍ന്ന് ആശുപത്രിയിലെത്തി പരിശോധന നടത്തുകയും വീട്ടുനിരീക്ഷണത്തില്‍ പ്രവേശിക്കുകയുമായിരുന്നു.

കോയമ്പത്തൂരില്‍ നിന്ന് ഏപ്രില്‍ 29-ന് ഏഴംഗ സംഘമാണ് വനത്തിലൂടെ നടന്ന് അട്ടപ്പാടിയിലെ ഊരിലെത്തിയത്. പനിയെയും ഛര്‍ദിയെയും തുടര്‍ന്ന് കാര്‍ത്തിക്കിനെ വ്യാഴാഴ്ച കോട്ടത്തറ ട്രൈബല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് പെരിന്തല്‍മണ്ണയിലെ ഇഎംഎസ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്.

കാര്‍ത്തിക്കിന് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഇയാളുടെ അച്ഛനുള്‍പ്പടെയുള്ളവരെ നിരീക്ഷണത്തിലാക്കിയതായുമാണ് വിവരം. കാര്‍ത്തിക്കിന്റെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിതായും റിപ്പോര്‍ട്ടുണ്ട്.

Exit mobile version