കേരളത്തിലേക്ക് മടങ്ങുന്ന പ്രവാസികള്‍ക്കുള്ള ടിക്കറ്റ് നിരക്ക് ഇങ്ങനെ

തിരുവനന്തപുരം: മടങ്ങിയെത്തുന്ന പ്രവാസികള്‍ക്കുള്ള ടിക്കറ്റ് നിരക്ക് തീരുമാനമായി. അബുദാബി, ദുബായ് എന്നിവിടങ്ങളില്‍ നിന്ന് കൊച്ചിയില്‍ എത്തുന്നവര്‍ 15,000 രൂപ ടിക്കറ്റിനായി നല്‍കണം. ദോഹയില്‍ നിന്ന് കൊച്ചിയിലെത്തുന്നവര്‍ 16,000 രൂപയും ബഹറിനില്‍ നിന്ന് കൊച്ചിയിലെത്തുന്നവര്‍ 17,000 രൂപയുമാണ് ടിക്കറ്റ് നിരക്കായി നല്‍കേണ്ടത്.

അമേരിക്കയില്‍ നിന്ന് ഇന്ത്യയിലെ നാലു വിമാനത്താവളങ്ങളിലേയ്ക്കാണ് സര്‍വീസ് ഉള്ളത്. അവിടങ്ങളിലേയ്ക്ക് എത്തുന്നവര്‍ ഒരുലക്ഷം രൂപയാണ് ടിക്കറ്റിനായി നല്‍കേണ്ടത്. ലണ്ടനില്‍ നിന്ന് എത്തുന്നവര്‍ക്ക് അമ്പതിനായിരം രൂപയും ധാക്കയില്‍നിന്ന് എത്തുന്നവര്‍ക്ക് 12,000 രൂപയായിരിക്കും നിരക്ക്.

മെയ് ഏഴ് മുതല്‍ മെയ് 13 വരെ പതിനഞ്ച് വിമാനങ്ങളാണ് കേരളത്തിലേക്ക് സര്‍വീസ് നടത്തുക. പതിനയ്യായിരത്തോളം പേരെയാണ് ആദ്യ ആഴ്ച ഇന്ത്യയിലേയ്ക്ക് മടക്കിക്കൊണ്ടുവരുന്നത്. അബുദാബി-കൊച്ചി, ദുബായ്-കോഴിക്കോട്, റിയാദ്-കോഴിക്കോട്, ദോഹ-കോഴിക്കോട് എന്നിവയാണ് ഏഴാം തീയതി കേരളത്തിലേയ്ക്കെത്തുന്ന വിമാനസര്‍വീസുകള്‍.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ മനാമ, കുവൈത്ത്, മസ്‌കത്ത്, ക്വലാലംപുര്‍, ദമാം, ദുബായ്, ജിദ്ദ എന്നിവിടങ്ങളില്‍നിന്ന് പ്രവാസികളെയും കൊണ്ടുള്ള വിമാനങ്ങള്‍ കേരളത്തിലെത്തും. യുഎഇ, ഖത്തര്‍, സൗദി അറേബ്യ, ബഹറിന്‍, കുവൈത്ത്, ഒമാന്‍, മലേഷ്യ, അമേരിക്ക, സിംഗപുര്‍, യുകെ, ബംഗ്ലാദേശ് ഫിലിപൈന്‍സ് എന്നിവിടങ്ങളില്‍നിന്നാണ് ആദ്യ ആഴ്ച പ്രവാസികളെ മടക്കിക്കൊണ്ടുവരുന്നത്.
നാവിക സേനയുടെ രണ്ടു കപ്പലുകള്‍ മാലിദ്വീപിലേയ്ക്കും ഒരു കപ്പല്‍ ദുബായിലേയ്ക്കും പുറപ്പെട്ടു.
പ്രവാസികളില്‍ നിന്ന് ഈടാക്കുന്ന വിമാന ടിക്കറ്റ് നിരക്ക് (ഇന്ത്യന്‍ രൂപയില്‍)
അബുദാബി- കൊച്ചി (15000 രൂപ)
ദുബൈ- കോഴിക്കോട് (15000 രൂപ)
ദോഹ- കൊച്ചി (16000 രൂപ)
ബഹ്റൈന്‍ – കൊച്ചി (17000 രൂപ)
മസ്കറ്റ് -കൊച്ചി (16000 രൂപ)
കുവൈത്ത് – കൊച്ചി (19000 രൂപ)

Exit mobile version