അതിഥി തൊഴിലാളികള്‍ക്ക് യാത്രാക്കൂലി വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസ്; സഹായം നിരസിച്ച് ആലപ്പുഴ കലക്ടര്‍

ആലപ്പുഴ: അതിഥി തൊഴിലാളികളുടെ ട്രെയിന്‍ യാത്രാക്കൂലിക്കായി കോണ്‍ഗ്രസ് വാഗ്ദാനം ചെയ്ത ധനസഹായം നിരസിച്ച് ആലപ്പുഴ ജില്ലാ കലക്ടര്‍ എം അഞ്ജന. സര്‍ക്കാര്‍ അനുമതിയില്ലാതെ പണം സ്വീകരിക്കാന്‍ സാധിക്കില്ലെന്ന് കലക്ടര്‍ അറിയിച്ചു. യാത്രയ്ക്കുള്ള പണം അതിഥി തൊഴിലാളികള്‍ തന്നെ വഹിക്കുമെന്ന് കലക്ടര്‍ ചൂണ്ടിക്കാട്ടി.

പത്ത് ലക്ഷം രൂപയാണ് അതിഥി തൊഴിലാളികളുടെ യാത്രയ്ക്കായി കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തത്. ചൊവ്വാഴ്ച ഉച്ചക്ക് ശേഷമായിരുന്നു ആലപ്പുഴയില്‍ നിന്ന് ബിഹാറിലേക്ക് അതിഥി തൊഴിലാളി തൊഴിലാളികളേയും കൊണ്ട് ട്രെയിന്‍ പുറപ്പെട്ടത്. 1140 തൊഴിലാളികളാണ് ഇന്ന് ബിഹാറിലേക്ക് പുറപ്പെടുന്നത്. ഇവര്‍ താമസിക്കുന്ന സ്ഥലത്തുനിന്ന് കെഎസ്ആര്‍ടിസി ബസ് വഴി റെയില്‍വെ സ്റ്റേഷനിലേക്കും അവിടെ നിന്നും ബിഹാറിലേക്കും എത്തിക്കുന്നതിന് 930 രൂപയാണ് തൊഴിലാളികളില്‍ നിന്ന് ഈടാക്കുന്നത്.

അതേ സമയം കലക്ടറുടെ നടപടിക്കെതിരേ ആലപ്പുഴ ഡിസിസി പ്രസിഡന്റ് എം ലിജു
രംഗത്തെത്തി. അങ്ങേയറ്റം പ്രതിഷേധാര്‍ഹമായ കാര്യമാണ് ഇത്. പാവപ്പെട്ട തൊഴിലാളികളുടെ യാത്രാക്കൂലി സംസ്ഥാന സര്‍ക്കാര്‍ വഹിക്കാന്‍ തയ്യാറാകണം. അല്ലെങ്കില്‍ ഇതിന് തയ്യാറാകുന്നവരെ അനുവദിക്കണമെന്നും എം ലിജു ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസമാണ് അന്തര്‍ സംസ്ഥാന തൊഴിലാളികളുടെ ട്രെയിന്‍ യാത്രാക്കൂലി കോണ്‍ഗ്രസ് വഹിക്കുമെന്ന് പാര്‍ട്ടി പ്രസിഡന്റ് സോണിയ ഗാന്ധി അറിയിച്ചത്. ഇതിന്റെ ഭാഗമായാണ് ആലപ്പുഴയിലെ മുഴുവന്‍ തൊഴിലാളികളുടേയും ട്രെയിന്‍ ടിക്കറ്റ് തുക തങ്ങള്‍ വഹിക്കാമെന്ന് കോണ്‍ഗ്രസ് അറിയിച്ചത്.

Exit mobile version