പിണറായി വിജയന്‍, താങ്കള്‍ അവസാനത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയെന്ന ചരിത്രത്തിലേക്കാണ് നീങ്ങുന്നത്; വി മുരളീധരന്‍

കോഴിക്കോട്: ടി.പി.ചന്ദ്രശേഖരന്റെ ഓര്‍മദിനത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായി വി മുരളീധരന്‍ രംഗത്ത്. എന്തൊക്കെ പ്രത്യയ ശാസ്ത്രം വിളമ്പിയാലും, എത്രയൊക്കെ സോഷ്യലിസം സുവിശേഷിച്ചാലും സിപിഎം പോലൊരു ഗുണ്ടാ പാര്‍ട്ടിയില്‍ നിന്ന് ഇതില്‍ക്കൂടുതല്‍ ഒന്നും പ്രതീക്ഷിക്കേണ്ട എന്ന് വി മുരളീധരന്‍ പറഞ്ഞു.

ഫേസ്ബുക്കിലൂടെയായിരുന്നു വി മുരളീധരന്റെ പ്രതികരണം. ”ടി.പി ചന്ദ്രശേഖരന്റെ ചരമവാര്‍ഷികം ആചരിക്കുന്നവര്‍ ഒന്നുകൂടി ഓര്‍ക്കണം. ഈ കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതികള്‍ എത്രകാലം ജയിലില്‍ക്കിടന്നെന്ന്. ഭരണത്തിന്റെ മറവില്‍ കൊടി സുനിയടക്കമുളളവര്‍ എത്ര തവണ പരോളിലിറങ്ങിയെന്ന്. ജയിലില്‍ക്കഴിയുന്ന കുഞ്ഞനന്തനെപ്പോലുളളവര്‍ക്കായി രോഗത്തിന്റെ പേരു പറഞ്ഞ് സര്‍ക്കാര്‍ തന്നെ എത്ര തവണ നിയമത്തിന്റെ നട്ടെല്ലൊടിച്ചെന്ന്”- എന്ന് വി മുരളീധരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കാലം എത്ര മാറിയാലും സിപിഎം മാറിയിട്ടില്ല . ഇതിന്റെ തെളിവാണ് ആര്‍ത്തിപ്പണ്ടാരങ്ങള്‍ എന്ന് അധ്യാപകരെ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പരസ്യമായി വിളിച്ചധിക്ഷേപിച്ചതിലൂടെ പുറത്തുവരുന്നത്. ഇത് ഫാസിസ്റ്റ് ഭരണമല്ലെന്ന് പിണറായി വിജയന്‍ ഓര്‍ക്കണം. വിയോജിപ്പുളളവര്‍ക്ക് പരസ്യമായി പ്രതിഷേധിക്കാന്‍ അവകാശമുളള നാടാണിത്.

സി എ എ ക്കെതിരായ പ്രതിഷേധത്തില്‍ പൗരത്വബില്‍ കത്തിച്ച് പ്രതിഷേധിച്ച സിപിഎമ്മാണ് , ശമ്പളം പിടിക്കുന്നതിനോട് വിയോജിച്ച അധ്യാപകരെ അടച്ചാക്ഷേപിക്കുന്നത്. സിപിഎമ്മിനുണ്ടായ ഈ അധപതനത്തിന് പിണറായി വിജയന്‍, താങ്കള്‍ കൂടി ഉത്തരവാദിയാണ്. എല്ലാത്തിനുമുളള മറുപടി കാലം നല്‍കുമെന്നതാണ് ചരിത്രം. അവസാനത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയെന്ന ചരിത്രത്തിലേക്കാണ് താങ്കള്‍ നീങ്ങുന്നതെന്നും വി മുരളീധരന്‍ പറഞ്ഞു.

വി മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ടി.പി.ചന്ദ്രശേഖരന്റെ ഓര്‍മദിനമാണിന്ന്. ജരാനരകള്‍ ബാധിച്ച് , സാധാരണ മരണമായിരുന്നില്ല ആ മനുഷ്യന്റേത്. ഇരുട്ടിന്റെ മറവില്‍ 51 വെട്ടിന് സിപിഎം ഗുണ്ടകള്‍ അവസാനിപ്പിച്ച ജീവിതം. പാളയത്തില്‍ നിന്ന് പുറത്തുപോയവനെ പതുങ്ങിയിരുന്ന് വകവരുത്തിയതിന്റെ വാര്‍ഷികം.
എന്തൊക്കെ പ്രത്യയ ശാസ്ത്രം വിളമ്പിയാലും, എത്രയൊക്കെ സോഷ്യലിസം സുവിശേഷിച്ചാലും സിപിഎം പോലൊരു ഗുണ്ടാ പാര്‍ട്ടിയില്‍ നിന്ന് ഇതില്‍ക്കൂടുതല്‍ ഒന്നും പ്രതീക്ഷിക്കേണ്ട.
ടി.പി ചന്ദ്രശേഖരന്റെ ചരമവാര്‍ഷികം ആചരിക്കുന്നവര്‍ ഒന്നുകൂടി ഓര്‍ക്കണം. ഈ കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതികള്‍ എത്രകാലം ജയിലില്‍ക്കിടന്നെന്ന്. ഭരണത്തിന്റെ മറവില്‍ കൊടി സുനിയടക്കമുളളവര്‍ എത്ര തവണ പരോളിലിറങ്ങിയെന്ന്. ജയിലില്‍ക്കഴിയുന്ന കുഞ്ഞനന്തനെപ്പോലുളളവര്‍ക്കായി രോഗത്തിന്റെ പേരു പറഞ്ഞ് സര്‍ക്കാര്‍ തന്നെ എത്ര തവണ നിയമത്തിന്റെ നട്ടെല്ലൊടിച്ചെന്ന്!

ശരിയാണ് പിണറായി, എല്‍ ഡി എഫ് വന്നപ്പോള്‍, ഇവരെപ്പോലുളള പാര്‍ട്ടി ക്രിമിനലുകള്‍ക്ക് എല്ലാം ശരിയായിക്കിട്ടി.ടി.പി ചന്ദ്രശേഖരന്‍ മാത്രമല്ല, പതിറ്റാണ്ടുകളായി സിപിഎം ഗുണ്ടകള്‍ അവസാനിപ്പിച്ച എത്രയോ ജീവിതങ്ങളുണ്ട്. ക്ലാസ് മുറിയില്‍ പിഞ്ചു കുഞ്ഞുങ്ങളുടെ മുന്നിലിട്ടാണ് ജയകൃഷ്ണന്‍ മാസ്റ്ററെ വെട്ടിക്കൊലപ്പെടുത്തിയത്. പാര്‍ട്ടി ഗുണ്ടകള്‍ക്കൊപ്പം സിപിഎമ്മിന്റെ സൈബര്‍ ഗൂണ്ടകള്‍ കൂടി പിണറായി ഭരണത്തില്‍ കൊലക്കത്തിയുമായി 51 വെട്ടിനൊരുങ്ങി നില്‍പ്പുണ്ടെന്ന് മറക്കരുത്. എതിര്‍ത്ത ടി.പിയെപ്പോലുളളവരെ കൊലക്കത്തികൊണ്ടാണ് നേരിട്ടിരുന്നതെങ്കില്‍, ഇപ്പോള്‍ സൈബറിടങ്ങളെക്കൂടി ഭീഷണിക്കും ശത്രുനിഗ്രഹത്തിനും ഉപയോഗിക്കുന്നു. അതുകൊണ്ടാണല്ലോ നിര്‍ബന്ധിത സാലറി കട്ടിനുളള ഉത്തരവ് കത്തിച്ച് പ്രതിഷേധിച്ച അധ്യാപകരെ സൈബറിടത്തില്‍ ആക്രമിച്ച് ഒറ്റപ്പെടുത്താന്‍ നോക്കിയത്.

കാലം എത്ര മാറിയാലും സിപിഎം മാറിയിട്ടില്ല . ഇതിന്റെ തെളിവാണ് ആര്‍ത്തിപ്പണ്ടാരങ്ങള്‍ എന്ന് അധ്യാപകരെ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പരസ്യമായി വിളിച്ചധിക്ഷേപിച്ചതിലൂടെ പുറത്തുവരുന്നത്. ഇത് ഫാസിസ്റ്റ് ഭരണമല്ലെന്ന് പിണറായി വിജയന്‍ ഓര്‍ക്കണം. വിയോജിപ്പുളളവര്‍ക്ക് പരസ്യമായി പ്രതിഷേധിക്കാന്‍ അവകാശമുളള നാടാണിത്. സി എ എ ക്കെതിരായ പ്രതിഷേധത്തില്‍ പൗരത്വബില്‍ കത്തിച്ച് പ്രതിഷേധിച്ച സിപിഎമ്മാണ് , ശമ്പളം പിടിക്കുന്നതിനോട് വിയോജിച്ച അധ്യാപകരെ അടച്ചാക്ഷേപിക്കുന്നത്.
സിപിഎമ്മിനുണ്ടായ ഈ അധപതനത്തിന് പിണറായി വിജയന്‍, താങ്കള്‍ കൂടി ഉത്തരവാദിയാണ്.എല്ലാത്തിനുമുളള മറുപടി കാലം നല്‍കുമെന്നതാണ് ചരിത്രം. അവസാനത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയെന്ന ചരിത്രത്തിലേക്കാണ് താങ്കള്‍ നീങ്ങുന്നത് !

Exit mobile version