അതിഥി തൊഴിലാളികളുമായി രണ്ടാമത്തെ ട്രെയിനും പുറപ്പെട്ടു; നോണ്‍സ്‌റ്റോപ്പ് യാത്ര തിരുവനന്തപുരത്ത് നിന്ന് ജാര്‍ഖണ്ഡിലേക്ക്

തിരുവനന്തപുരം: ലോക്ക് ഡൗണിലും അതിഥി തൊഴിലാളികള്‍ വേണ്ടത്ര കരുതല്‍ നല്‍കി സംസ്ഥാനം. അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ തിരുവനന്തപുരത്തുനിന്നും ട്രെയിന്‍ പുറപ്പെട്ടു. തിരുവനന്തപുരത്ത് നിന്ന് ജാര്‍ഖണ്ഡ് തലസ്ഥാനമായ റാഞ്ചിയിലേക്ക് ആയിരത്തി ഒരുന്നൂറ്റി ഇരുപത്തിയഞ്ച് പേരാണ് യാത്രയായത്.

ഇവരെ അതാത് ക്യാപുകളില്‍ നിന്ന് പോലീസും റവന്യൂ ഉദ്യോഗസ്ഥരും ചേര്‍ന്ന് രാവിലെ തന്നെ ബസുകളില്‍ സ്‌ക്രീനിങ് കേന്ദ്രങ്ങളിലേക്ക് എത്തിച്ചു. തുടര്‍ന്ന് താപനിലയും, തൊഴിലാളികളുടെ തിരിച്ചറിയല്‍ രേഖകളും പരിശോധിച്ച ശേഷം അതേ ബസുകളില്‍ തമ്പാനൂര്‍ റയില്‍വേ സ്റ്റേഷനിലേക്ക് എത്തിച്ചു. റയില്‍വേ സ്റ്റേഷനിലും ആരോഗ്യ പരിശോധന നടത്തി. ഭക്ഷണവും, മാസ്‌കും സാനിറ്റൈസറും അടക്കം സുരക്ഷ സംവിധാനങ്ങളും ഒരുക്കിയിരുന്നു.

സാമൂഹിക അകലം പാലിച്ച് ഓരോ ബോഗിയിലും അറുപതുപേരെ മാത്രമെ അനുവദിക്കൂ. പ്രത്യേക സുരക്ഷയ്ക്ക് പന്ത്രണ്ട് ആര്‍പിഎഫ് ഉദ്യോഗസ്ഥരുമുണ്ട്.

എറണാകുളം, ആലുവ, തിരൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്നായി നാല് ട്രെയിനുകളും ഇന്ന് അതിഥി തൊഴിലാളികളുമായി യാത്രതിരിക്കും. കോഴിക്കോട് നിന്ന് 1128 തൊഴിലാളികളുമായി രാത്രിയോടെ ധന്‍ബാദിലേക്ക് ട്രെയിന്‍ പുറപ്പെടും.

മലപ്പുറം തിരൂരില്‍ നിന്നും ആലുവയില്‍ നിന്നും ബിഹാറിലെ പട്‌നയിലേക്ക് ട്രെയിന്‍ പോകും. എറണാകുളം സൗത്ത് റയില്‍വേ സ്റ്റേഷനില്‍ നിന്ന് ഭുവനേശ്വറിലേക്കും രാത്രിയോടെ ട്രെയിനുണ്ട്.

മറ്റിടങ്ങളിലേക്കും വരുംദിവസങ്ങളില്‍ ട്രെയിനുകളുണ്ടാകും. എന്നാല്‍ മുന്‍കൂട്ടി റജിസ്റ്റര്‍ ചെയ്യാനാകില്ല. ട്രെയിന്‍ ലഭ്യമാകുന്ന മുറയ്ക്ക് പോലീസും റവന്യു ഉദ്യോഗസ്ഥരും ക്യാംപുകളിലെത്തി തൊഴിലാളികളുടെ കണക്കെടുക്കും.

Exit mobile version