മാലിന്യം കത്തിക്കുന്ന കുഴിയില്‍ വീണ് അതിഥി തൊഴിലാളി: രക്ഷാപ്രവര്‍ത്തനം 12 മണിക്കൂര്‍ പിന്നിട്ടു, തൊഴിലാളിയെ കണ്ടെത്താനായില്ല

കൊച്ചി: പ്ലൈവുഡ് കമ്പനിയിലെ മാലിന്യം കത്തിക്കുന്ന കുഴിയില്‍ വീണ അതിഥി തൊഴിലാളിയെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു. 12 മണിക്കൂറുകള്‍ പിന്നിട്ടിട്ടും തൊഴിലാളിയെ കണ്ടെത്താനായില്ല. പെരുമ്പാവൂര്‍ ഓടക്കാലിയില്‍ പ്ലൈവുഡ് കമ്പനിയിലെ ജീവനക്കാരനായ കൊല്‍ക്കത്ത സ്വദേശി നസീറാണ്(23) തീച്ചൂളയിലേക്ക് വീണത്. മണിക്കൂറുകള്‍ എടുത്ത് പരിശ്രമിച്ചിട്ടും ഇതുവരെ നസീറിന കണ്ടെത്താനായിട്ടില്ല. രാവിലെ ഏഴുമണിക്കായിരുന്നു അപകടം.

കിണറിനുള്ളിലെ കനലിന്റെ അകത്തേക്കാണ് നസീര്‍ പോയിട്ടുണ്ടാകാന്‍ സാധ്യതയെന്ന് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ സുബ്രഹ്‌മണ്യന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇവിടെ എത്തിയപ്പോള്‍ ഒരു മാന്‍ഹോള്‍ മാത്രമാണ് കണ്ടത്. എന്നാല്‍ അടിയില്‍ വലിയൊരു തീഗോളമായിരുന്നു. രാവിലെ മുതല്‍ പമ്പിംഗ് നടത്തുകയാണ്. തുടര്‍ച്ചയായി വെള്ളമടിച്ചുകൊണ്ടിരിക്കുകയാണെന്നും അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ അറിയിച്ചു.

15 അടി ചുറ്റളവില്‍ ഉള്ള മൊത്തം മാലിന്യങ്ങളും നീക്കം ചെയ്തു നോക്കി. ഇതിന് മുമ്പ് ഇവിടെ തീപിടുത്തം ഉണ്ടായിട്ടുണ്ടെന്നും മൂന്നാല് ദിവസം ജോലി ചെയ്തിരുന്നുവെന്നും അന്ന് തീ പൂര്‍ണ്ണമായും അണച്ചാണ് ഇവിടെ നിന്ന് പോയതെന്നും ഓഫീസര്‍ വൃക്തമാക്കി. പിന്നീട് വീണ്ടും തീ കത്തുകയും അതൊരു കനലായി രൂപപ്പെടുകയും ചെയ്തതായിരിക്കാമെന്നാണ് സ്റ്റേഷന്‍ ഓഫീസര്‍ പറയുന്നത്.

ആറ് ഫയര്‍ എഞ്ചിനുകളാണ് സംഭവസ്ഥലത്തെത്തിയത്. 10 മണിക്കൂര്‍ രക്ഷാ പ്രവര്‍ത്തനത്തിനായി പരിശ്രമം നടത്തിയിട്ടും നസീറിനെ കണ്ടെത്താന്‍ സാധിച്ചില്ല. 15 അടി താഴ്ചയിലേക്കാണ് നസീര്‍ വീണത്. പ്ലൈവുഡ് കമ്പനിയിലെ മാലിന്യം കൂട്ടിയിട്ടതിന് ശേഷം ഈ കുഴിയിലിട്ട് കത്തിച്ചു കളയുന്നതാണ് പതിവ്. ഈ കുഴിയില്‍ നിന്ന് പുക ഉയരുന്നത് കണ്ട് നനക്കാന്‍ എത്തിയപ്പോഴാണ് നസീര്‍ വീണത്.

Exit mobile version