ഇന്നലെ ഒന്ന്, ഇന്ന് രണ്ട്; അതിഥി തൊഴിലാളികളെയും വഹിച്ച് ഇന്ന് ട്രെയിനുകള്‍ പുറപ്പെടും, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മുന്‍ഗണന, ടിക്കറ്റ് ബുക്കിംഗ് ഇല്ല

കൊച്ചി: അതിഥി തൊഴിലാളികളെയും വഹിച്ച് ഇന്ന് രണ്ട് ട്രെയിനുകള്‍ കൂടി സംസ്ഥാനത്ത് നിന്ന് പുറപ്പെടും. എറണാകുളം സൗത്തില്‍ നിന്ന് ഭുവനേശ്വറിലേക്കും ആലുവയില്‍ നിന്ന് പാട്നയിലേക്കുമാണ് ട്രെയിനുകള്‍ പുറപ്പെടുന്നത്. ഓരോ ട്രെയിനിലും 1200 പേരെ വീതമാണ് അയക്കുന്നത്. ജില്ലാ ഭരണകൂടം നല്‍കുന്ന പട്ടികയില്‍ നിന്ന് തെരഞ്ഞെടുക്കുന്ന 1200 പേര്‍ക്കാണ് യാത്ര ചെയ്യാന്‍ അനുമതിയുള്ളത്.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമാണ് മുന്‍ഗണന നല്‍കുന്നത്. കേരളത്തില്‍ നിന്നും അതിഥിതൊഴിലാളികളെയും കൊണ്ട് ആദ്യത്തെ ട്രെയിന്‍ വെള്ളിയാഴ്ച വൈകുന്നേരം ഭുവനേശ്വറിലേക്ക് പുറപ്പെട്ടിരുന്നു. ആലുവയില്‍ നിന്നായിരുന്നു ആദ്യത്തെ ട്രെയിന്‍. ഓരോ ബോഗിയിലും 50 പേര്‍ വീതമാണ് ഉണ്ടാവുക. റെയില്‍വേ സ്റ്റേഷനില്‍ വെച്ച് വൈദ്യ പരിശോധന നടത്തിയ ശേഷമാവും തൊഴിലാളികളെ അവരുടെ ഇടങ്ങളിലേയ്ക്ക് പറഞ്ഞയക്കുക.

അതിഥി തൊഴിലാളികള്‍ക്ക് ടിക്കറ്റ് ബുക്കിംഗ് ഉണ്ടായിരിക്കില്ലെന്ന് ദക്ഷിണ റെയി വേ തിരുവനന്തപുരം ഡിവിഷന്‍ അറിയിക്കുകയും ചെയ്തു. അതേസമയം തൊഴിലാളികള്‍ക്ക് ട്രെയിനില്‍ നിന്നും ഇടയില്‍ ഇറങ്ങാന്‍ അവസരമുണ്ടാകില്ല. സിആര്‍പിഎഫും പോലീസും ട്രെയിനില്‍ ഉണ്ടാകും. തൊഴിലാളികള്‍ക്ക് ആവശ്യമായ ഭക്ഷണവും വെള്ളവും ട്രെയിനില്‍ തന്നെ സജ്ജമാകുന്നതാണ്.

Exit mobile version