ലോക്ക്ഡൗണിലും മാര്‍ത്താണ്ഡത്ത് നിന്ന് കൊല്ലത്തെത്തി വയോധിക: ഓട്ടോറിക്ഷ അതിര്‍ത്തി കടന്നത് ഒരു രേഖയുമില്ലാതെ

കൊല്ലം: ലോക്ക്ഡൗണ്‍ നിയന്ത്രണം ലംഘിച്ച് മാര്‍ത്താണ്ഡത്ത് നിന്ന് ഓട്ടോറിക്ഷയില്‍ കൊല്ലത്തെത്തി വയോധിക. വിവരമറിഞ്ഞെത്തിയ പരവൂര്‍ പോലീസ് ഇവരെ വീട്ടില്‍ നിരീക്ഷണത്തിലാക്കി. വെള്ളറട സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കുകയും ചെയ്തു.

തമിഴ്‌നാട് – കേരള അതിര്‍ത്തിയില്‍ ഇരു സംസ്ഥാനത്തെയും പോലീസിന്റെ പഴുതടച്ച സുരക്ഷയാണ്. ആകെ കടത്തിവിടുന്നത് ഭക്ഷ്യവസ്തുക്കള്‍ കയറ്റിയ വാഹനങ്ങളും മെഡിക്കല്‍ സര്‍വീസുകളും അത്യാവശ്യം ഔദ്യോഗിക വാഹനങ്ങളും മാത്രം.

എന്നാല്‍ മാര്‍ത്താണ്ഡത്തു നിന്ന് അറുപത്തിരണ്ടുകാരിയായ യാത്രക്കാരിയുമായി പുറപ്പെട്ട ഓട്ടോറിക്ഷ ഒരു തടസ്സവുമില്ലാതെ അതിര്‍ത്തി കടന്ന് തിരുവനന്തപുരം ജില്ല പ്രവേശിച്ചു.

സത്യവാങ്മൂലമുണ്ടെങ്കില്‍ പോലും കടക്കാന്‍ പ്രയാസമായ സംസ്ഥാന അതിര്‍ത്തി ഓട്ടോറിക്ഷ കടന്നത് ഒരു രേഖയുമില്ലാതെ. അവിടുന്ന് നേരെ തമ്പാനൂരിലേക്ക്. അവിടെ നിന്ന് യാത്രക്കാരി മറ്റൊരു ഓട്ടോയില്‍ വര്‍ക്കല വഴി കൊല്ലത്തേക്ക്. വണ്ടി നിന്നത് ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്യുന്ന ബാങ്ക് ജീവനക്കാരന്റെ വീട്ടുപടിക്കല്‍.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് വയോധികയെ ഗൃഹ നിരീക്ഷണത്തിലേക്ക് മാറ്റി. 4500 രൂപ കൂലി വാങ്ങി ഡ്രൈവര്‍ അപ്പോഴേക്കും പോയിരുന്നു. വെള്ളറട സ്വദേശിയാണ് ഡ്രൈവറെന്ന് തിരിച്ചറിഞ്ഞു. ഡ്രൈവറെയും ക്വാറന്റീന്‍ ചെയ്യണമെന്ന് പോലീസ് അറിയിച്ചു.

Exit mobile version