പാത്തുമ്മയുടെ ആടിന്റെയും നാണി അമ്മയുടെ കമ്മലിന്റെയും കണക്കുപറയാന്‍ വൈകുന്നേരമെത്തുന്ന മുഖ്യന്‍; സര്‍ക്കാരിനെ രൂക്ഷമായി പരിഹസിച്ച് കെഎം ഷാജി

കോഴിക്കോട്: ധൂര്‍ത്തും താന്‍പോരിമയും സ്വജനപക്ഷപാതിത്തവും അഹങ്കാരവും അഹന്തയും മാത്രം കൈമുതലാക്കിയ ഈ സര്‍ക്കാറിനെ കണ്ടും കേട്ടും അനുഭവിച്ചും മടുത്ത ജനങ്ങളാണു കോടതിയിലേക്കും പിന്നെ ഓര്‍ഡിനന്‍സിലേക്കും സര്‍ക്കാറിനെ എത്തിച്ചതെന്ന് കെ എംഷാജി.

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കാനുളള ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തതിനെ ഓര്‍ഡിനന്‍സിലൂടെ മറികടന്നിരിക്കുകയാണ് സര്‍ക്കാര്‍. അതിനിടെ പെരിയ കൊലക്കേസിലെ അഭിഭാഷകര്‍ക്കായി ഫീസ് നല്‍കാനുളള തീരുമാനവുമുണ്ടായി. ഇതോടെ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുകയാണ് കെഎം ഷാജി.

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കെഎം ഷാജിയുടെ പ്രതികരണം. നാടിനൊരു ദുരന്തം വന്നാല്‍ ഒരു മാസത്തെ ശമ്പളം ഗഡുക്കളായി കടമായി കൊടുക്കാതിരിക്കാന്‍ മാത്രം അത്യാര്‍ത്തി ഉള്ളവരാണു നമ്മുടെ ജീവനക്കാര്‍ എന്ന് ആരും പറയില്ലെന്നും കഴിഞ്ഞ ദുരന്തകാലങ്ങളില്‍ ഈ നാടിന് താങ്ങായി നിന്നവര്‍ തന്നെയാണ് അവരെന്നും കെഎം ഷാജി കുറിച്ചു.

അപ്പോള്‍ എന്ത്‌കൊണ്ടാണ് ഇത്തരമൊരു കാര്യത്തിനു സര്‍ക്കാര്‍ കോടതി കയറേണ്ടി വന്നത് എന്നതിന്റെ രാഷ്ട്രീയ പശ്ചാത്തലമാണു ചര്‍ച്ചക്കു വരേണ്ടതെന്നും പാത്തുമ്മയുടെ ആടിന്റെയും നാണി അമ്മയുടെ കമ്മലിന്റെയും കണക്കുപറയാന്‍ വൈകുന്നേരത്തെ ചാനലുകളുടെ പ്രൈം ടൈമിനായി പിആര്‍ സഹായത്തോടെ തയ്യാറെടുക്കുന്ന മുഖ്യനു ( ഇങ്ങനെ ഒരു പരിഹാസ്യത ഇന്ത്യയിലെ ഒരു സ്റ്റേറ്റിലും നമുക്കു കാണാനാവില്ല) സമയമില്ലെങ്കില്‍ കേരള ക്യാബിനറ്റിലെ ആര്‍ക്കും ജനങ്ങള്‍ക്ക് മറുപടി നല്‍കാമെന്നും കെഎംഷാജി പറഞ്ഞു.

കെ എം ഷാജിയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

ജീവനക്കാരുടെ ശമ്പള വിഷയത്തില്‍ കോടതി വിധി മറികടക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ട് വരാനുള്ള തിരക്കിലാണല്ലോ സര്‍ക്കാര്‍

നാടിനൊരു ദുരന്തം വന്നാല്‍ ഒരു മാസത്തെ ശമ്പളം ഗഡുക്കളായി കടമായി കൊടുക്കാതിരിക്കാന്‍ മാത്രം അത്യാര്‍ത്തി ഉള്ളവരാണു നമ്മുടെ ജീവനക്കാര്‍ എന്ന് ആരും പറയില്ല; കഴിഞ്ഞ ദുരന്തകാലങ്ങളില്‍ ഈ നാടിന് താങ്ങായി നിന്നവര്‍ തന്നെയാണ് അവര്‍

അപ്പോള്‍ എന്ത്‌കൊണ്ടാണ് ഇത്തരമൊരു കാര്യത്തിനു സര്‍ക്കാര്‍ കോടതി കയറേണ്ടി വന്നത് എന്നതിന്റെ രാഷ്ട്രീയ പശ്ചാത്തലമാണു ചര്‍ച്ചക്കു വരേണ്ടത്

ധൂര്‍ത്തും താന്‍പോരിമയും സ്വജനപക്ഷപാതിത്തവും അഹങ്കാരവും അഹന്തയും മാത്രം കൈമുതലാക്കിയ ഈ സര്‍ക്കാറിനെ കണ്ടും കേട്ടും അനുഭവിച്ചും മടുത്ത ജനങ്ങളാണു കോടതിയിലേക്കും പിന്നെ ഓര്‍ഡിനന്‍സിലേക്കും സര്‍ക്കാറിനെ എത്തിച്ചത്

ഈ മഹാദുരന്തമുഖത്തും ഇവരിറക്കിയ മറ്റൊരു ഉത്തരവ് നോക്കൂ;

പെരിയ കൊലക്കേസില്‍ സര്‍ക്കാറിനു വേണ്ടി വാദിക്കാന്‍ വന്ന അഭിഭാഷകര്‍ക്ക് ബിസിനസ്സ് ക്ലാസ്സ് ടിക്കറ്റിനും പഞ്ചനക്ഷത്ര ഹോട്ടലിലെ താമസത്തിനും വന്ന ചിലവ് (തുക പറയാതെ) മുന്‍കാല പ്രാബല്യത്തോടെ അനുവദിച്ചിരിക്കുന്നു; അതും ഈ കോവിഡ് കാലത്ത്

കൃപേഷിന്റെ ഇരുപതാം ജന്മദിനത്തില്‍ കുഞ്ഞുപെങ്ങള്‍ രക്തം ദാനം ചെയ്യുമ്പോള്‍ അവനെ വെട്ടിക്കൊന്ന് രക്തം കുടിച്ച ഡ്രാക്കുള സഖാക്കള്‍ക്കായി വാദിക്കാന്‍ വന്ന വക്കീല്‍ന്മാര്‍ക്കാണീ പണം ഖജനാവില്‍ നിന്നൊഴുകിയതെന്നോര്‍ക്കണം

ഇങ്ങനെ തോന്നിയവാസങ്ങള്‍ കാണിച്ച് കളഞ്ഞ കോടികളാണു സര്‍ക്കാറിന്റെ ഖജനാവില്‍ പാറ്റ കയറാന്‍ കാരണം

രണ്ട് പ്രളയകാലത്തും പണം തന്ന ജനങ്ങള്‍ ഇതും കാണുന്നുണ്ട്

പാത്തുമ്മയുടെ ആടിന്റെയും നാണി അമ്മയുടെ കമ്മലിന്റെയും കണക്കുപറയാന്‍ വൈകുന്നേരത്തെ ചാനലുകളുടെ പ്രൈം ടൈമിനായി PR സഹായത്തോടെ തയ്യാറെടുക്കുന്ന മുഖ്യനു ( ഇങ്ങനെ ഒരു പരിഹാസ്യത ഇന്ത്യയിലെ ഒരു സ്റ്റേറ്റിലും നമുക്കു കാണാനാവില്ല) സമയമില്ലെങ്കില്‍ കേരള ക്യാബിനറ്റിലെ ആര്‍ക്കും ജനങ്ങള്‍ക്ക് മറുപടി നല്‍കാം; അറിയുന്നവരുണ്ടെങ്കില്‍

മുഖ്യമന്ത്രി വക ഭക്തവിലാസം ലോഡ്ജില്‍ താമസിക്കുന്ന ‘മന്ത്രന്മാര്‍’ യുദ്ധത്തിലേക്ക് എടുത്ത് ചാടി മൂക്ക് ചീറ്റി കരയരുത്; ആവശ്യത്തിനു സെന്റിമെന്റ്‌സ് കഴിഞ്ഞ നാലു കൊല്ലം കൊണ്ട് സഹിച്ചിട്ടുണ്ട്
ഈ ദുരന്തകാലത്ത് ഇത്തരം മെലോഡ്രാമകള്‍ ഓടാന്‍ പാടാണെന്നെങ്കിലും മനസ്സിലാക്കുക

Exit mobile version