സ്പ്രിങ്ക്‌ളര്‍ വിഷയത്തില്‍ ബിജെപിയില്‍ ഭിന്നത! എംടി രമേശിന്റെ പ്രതികരണം കാര്യം മനസ്സിലാക്കാതെയാണെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: സ്പ്രിങ്ക്‌ളര്‍ വിഷയത്തില്‍ ബിജെപിയില്‍ ഭിന്നത. സ്പ്രിങ്ക്‌ളര്‍ വിഷയത്തില്‍ കാര്യങ്ങള്‍ മനസിലാക്കാതെയാണ് എംടി രമേശ് സംസാരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെസുരേന്ദ്രന്‍. ആദ്യ ഘട്ടത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടാല്‍ നിരാകരിക്കപ്പെട്ടേക്കാമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

സ്പ്രിങ്ക്‌ളര്‍ കരാര്‍ റദ്ദാക്കണമെന്നും ഡാറ്റ സുരക്ഷിതമാക്കണമെന്നും ആവശ്യപ്പെട്ട് കെ സുരേന്ദ്രന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ എംടി രമേശ് വിഷയത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്നിരുന്നു. സ്പ്രിംക്ലര്‍ ഇടപാടില്‍ സിബിഐ അന്വേഷണമല്ലാതെ മറ്റെന്താണ് അഭികാമ്യം. രാജ്യാന്തര ബന്ധമുള്ള ഇടപാടിലെ കള്ളക്കളികള്‍ കണ്ടെത്താന്‍ ഇന്ന് നമ്മുടെ രാജ്യത്ത് സിബിഐക്കും എന്‍ഐഎയ്ക്കും മാത്രമാണ് ശേഷിയുള്ളത്. അതിനാലാണ് ഈ ഇടപാടിനെപ്പറ്റി സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെടുന്നത്. ചികിത്സയ്ക്കായി പിണറായി വിജയന്‍ നടത്തിയ അമേരിക്കന്‍ യാത്രകള്‍ ഫലത്തില്‍ സംസ്ഥാനത്തിന് മാറാരോഗം സമ്മാനിച്ചിരിക്കുകയാണ്. ഇതിനുള്ള ചികിത്സയാണ് ഇനി വേണ്ടത് എന്നുമായിരുന്നു എം ടി രമേശിന്റെ ഫെയിസ്ബുക്ക് പോസ്റ്റ്.

തുടര്‍ന്നാണ് എംടി രമേശിനെ തള്ളി കെ സുരേന്ദ്രന്‍ രംഗത്ത് വന്നത്. ഹൈക്കോടതിയില്‍ ഉന്നയിച്ചിരിക്കുന്ന ആവശ്യങ്ങള്‍ മനസിലാക്കാതെയാണ് എംടി രമേശ് ആരോപണം ഉന്നയിക്കുന്നത്. കരാര്‍ റദ്ദാക്കണമെന്നും ഡാറ്റ സുരക്ഷിതമാക്കണമെന്നുമാണ് ആവശ്യപ്പെട്ടിട്ടുള്ളത്. പ്രാഥമിക ഘട്ടത്തില്‍ തന്നെ സിബിഐ കേസ് തള്ളിയാല്‍ ഈ കേസിനെ എത്തരത്തിലാകും ബാധിക്കുകയെന്ന് മനസിലാക്കണം. രമേശ് ചെന്നിത്തല ഹൈക്കോടതിയില്‍ നല്‍കിയ റിട്ട് ഹര്‍ജിയില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടിട്ടില്ലെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

Exit mobile version