ആധാര്‍ പോലെ ഡാറ്റ മുഴുവന്‍ ഒരു കമ്പനിക്ക് നല്‍കി ദുരുപയോഗം ചെയ്യുകയല്ല, മറിച്ച് ഡാറ്റ മനുഷ്യരുടെ ജീവന്‍ രക്ഷിക്കുകയാണ്; രാഷ്ട്രീയ ശകുനിമാരോട് കാലം കണക്കുപറയുമെന്ന് ടിവി രാജേഷ് എംഎല്‍എ

തൃശ്ശൂര്‍: സ്പ്രിംഗ്‌ളര്‍ വിവാദത്തില്‍ നിലപാട് തുറന്നു പറഞ്ഞ് ടിവി രാജേഷ് എംഎല്‍എ.

”സ്പ്രിംഗ്‌ളര്‍ വിവാദവുമായി ബന്ധപ്പെട്ട് ഒരു ഡാറ്റാ ചോര്‍ച്ചയും ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് പറഞ്ഞു. സാങ്കേതിക കാര്യങ്ങള്‍ ഐടി സെക്രട്ടറി വിശദീകരിച്ചു. ഇതിന് മുകളില്‍ മുഖ്യമന്ത്രിയും ഐടി സെക്രട്ടറിയും പറയുന്നത് തെറ്റാണ് എന്നതിന് തെളിവുകള്‍ നല്‍കാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല. കഠ സാങ്കേതിക വിദഗ്ധരില്‍ മിക്കവരും സര്‍ക്കാരിന്റെ പ്രവൃത്തിയെ അനുകൂലിച്ചാണ് സംസാരിക്കുന്നത്. എന്നാല്‍ ചില മാധ്യമങ്ങള്‍ പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ ആവര്‍ത്തിക്കുകയാണ്. പ്രതിപക്ഷത്തുള്ളവര്‍ രാഷ്ട്രീയപരമായി പറയുന്ന കാര്യങ്ങള്‍ ആവര്‍ത്തിക്കാനല്ല, അവര്‍ പറയുന്നതില്‍ കഴമ്പുണ്ടെങ്കില്‍ അതും കഴമ്പില്ലെങ്കില്‍ അതും പുറത്തുകൊണ്ടുവരാനുള്ളധാര്‍മീകതയാണ് മാധ്യമങ്ങള്‍ കാണികേണ്ടത്. അപ്പോള്‍ കാര്യം വ്യക്തമാണ്. പിണറായി വിജയനും അദ്ദേഹം നേതൃത്വം നല്‍കുന്ന ഇടതുപക്ഷ സര്‍ക്കാരുമാണ് വിഷയം. ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഈ വേട്ടയാടലുകളോട് ചരിത്രം പകരം ചോദിച്ചിട്ടുമുണ്ട്.

നാട് പ്രതിസന്ധിയിലാകുമ്പോഴാണ് ഒരു നേതാവിന്റെ നേതൃഗുണം വെളിവാകുന്നത് . പിണറായി വിജയന്റെ നേതൃപാടവവും ആര്‍ജ്ജവവും നാടിനോടുള്ള സ്‌നേഹവും കരുതലും കേരളത്തിന് കാണാനായത് രണ്ട് പ്രളയവും നിപ്പയും ഇപ്പോള്‍ കൊറോണ വൈറസ് വ്യാപനവും വന്നപ്പോഴാണ്. അദ്ദേഹത്തെ കേരളത്തിന് മനസിലാക്കാന്‍ ദുരന്തകാലം വേണ്ടി വന്നു എന്നതാണ് ഇവര്‍ ഈ നാടിനോട് ചെയ്ത ഏറ്റവും വലിയ പാതകം.

സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്ന കാലത്താണ് ആദ്യമായി സിപിഐഎം ജില്ലാ സെക്രട്ടറിയായിരുന്ന സ. പിണറായി വിജയനെ കാണുന്നത്. അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ അസാധാരണത്വം അന്ന് തന്നെ ആകര്‍ഷിച്ചിരുന്നു. കഴിഞ്ഞ രണ്ട് പതിറ്റാണ്ട് കാലത്തിലധികമായി കേരള രാഷ്ട്രീയത്തില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട പേര് സ. പിണറായി വിജയന്റേതാണ്. ഒരു പക്ഷെ കേരള ചരിത്രത്തിന്റെ കേന്ദ്ര സ്ഥാനത്ത് അനുകൂലമായും പ്രതികൂലമായും ചര്‍ച്ച ചെയ്യപ്പെട്ട മറ്റൊരു നേതാവ് സമീപകാല കേരള ചരിത്രത്തില്‍ ഇല്ലെന്നുറപ്പാണ്.

വിദ്യാര്‍ത്ഥിസംഘടനയിലൂടെ കടന്നുവന്ന് ചെറുപ്രായത്തില്‍ തന്നെ എംഎല്‍എയായി അടിയന്തിരാവസ്ഥയുടേത് ഉള്‍പ്പെടെ സമാനതകളില്ലാത്ത പീഢനങ്ങളും വേട്ടയാടലുകളും ഏറ്റുവാങ്ങിയ രാഷ്ട്രീയ പ്രവര്‍ത്തകനാണ് അദ്ദേഹം. അടിയന്തിരാവസ്ഥക്കാലത്തെ വേട്ടയാടലുകള്‍ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിന്റെ ഭാഗമാണ്. ജയില്‍മോചിതനായ ശേഷം നിയമസഭയില്‍ അദ്ദേഹം നടത്തിയ പ്രസംഗം സഭയെ നിശബ്ദമാക്കി. അതിനെ കുറിച്ച് കേരളശബ്ദത്തില്‍ ആര്‍ പ്രസന്നന്‍ എഴുതിയ പരമ്പര വായിച്ചത് ഓര്‍ക്കുന്നു. ഞാന്‍ നിയമസഭാംഗമായപ്പോള്‍ അദ്ദേഹത്തിന്റെ അന്നത്തെ പ്രസംഗത്തിന്റെ ഭാഗങ്ങള്‍ എടുത്ത് സഭയില്‍ വായിച്ചിട്ടുണ്ട്.

പറയുന്ന കാര്യത്തിന്റെ വ്യക്തത, സമഗ്രത, ആധികാരികത, ആത്മവിശ്വാസം, ആര്‍ജ്ജവം.. ഇതാണ് പിണറായി വിജയന്‍. വൈദ്യുതി മന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹം പയ്യന്നൂര്‍ എംഎല്‍എ ആയിരുന്നു. എന്റെ രാഷ്ട്രീയജീവിതത്തിലെ ആദ്യത്തെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം അദ്ദേഹത്തോടൊപ്പമുള്ള ഈ കാലമായിരുന്നു. അന്ന് കൂടതല്‍ അടുത്തറിയാന്‍ സാധിച്ചു. ഏതിലും മിതത്വവും പറയുന്നതിലെ ആര്‍ജ്ജവവും നേരിട്ട് അനുഭവച്ച കാലമായിരുന്നു അത്. ചെയ്യുന്ന കാര്യങ്ങളിലെ കണിശത എന്താണെന്ന് നേരിട്ട് മനസിലാക്കി. അന്നും ഇന്നും അദ്ദേഹം ഒരുപോലെ തന്നെയാണ്.

വൈദ്യതി മന്ത്രിയായിരുന്നപ്പോള്‍ പിണറായി വിജയന്റെ പ്രത്യേകത കേരളം തിരിച്ചറിഞ്ഞു. പിന്നീട് പാര്‍ട്ടി സെക്രട്ടറിയായി. പല പ്രതിസന്ധി ഘട്ടങ്ങളിലും ഉലയാതെ പാര്‍ട്ടിയെ മുന്നോട്ട് കൊണ്ടുപോയി. എതിരാളികള്‍ പലപ്പോഴും കള്ള വാര്‍ത്തകള്‍ ചമച്ചു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ പോലും നെറികെട്ടതരത്തില്‍ ചിത്രീകരിച്ചു. ഈ നെറികെട്ട രാഷ്ട്രീയത്തെ മാധ്യമങ്ങള്‍ പ്രോത്സാഹിപ്പിച്ചു. ഇടതുപക്ഷ വേഷമണിഞ്ഞ ചില മാരീചന്മാര്‍ പാണന്മാരെപ്പോലെ അത് ഏറ്റുപാടി. ഇതെല്ലാം കെട്ടിച്ചമച്ചതായിരുന്നുവെന്ന് കാലം തെളിയിച്ചു.
അദ്ദേഹത്തെ മാധ്യമങ്ങള്‍ പലഘട്ടങ്ങളിലും ഇകഴ്ത്താനും ഉയര്‍ത്താനും ശ്രമിച്ചു. ഒരുഘട്ടത്തില്‍ മനോരമയ്ക്ക് ‘മിന്നല്‍ പിണറായി’ എന്ന് എഴുതേണ്ടി വന്നു. മുഖ്യമന്ത്രിയായി വന്നതിന് ശേഷം നാട് മുഴുവന്‍ മരണത്തെ മുഖാമുഖം കണ്ട പ്രളയ സമയത്ത് ഒരു ഭരണാധികാരിയുടെ കരുതലും സ്‌നേഹവും മികവും കേരളത്തിന് ബോധ്യമായി. ഇപ്പോള്‍ കൊറോണകാലത്ത് ലോകത്തിന് തന്നെ ഇത് ബോധ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്.

അമേരിക്കയിലും കേരളത്തിലും ഒരേ സമയത്താണ് കൊറോണ വന്നത്. അമേരിക്കയില്‍ ഇന്ന് എട്ട് ലക്ഷം ആളുകള്‍ക്കാണ് രോഗം. ശവങ്ങള്‍ സൂക്ഷിക്കാന്‍ മോര്‍ച്ചറിയില്‍ പോലും സ്ഥലമില്ലാതെയായി. അതേസമയം കേരളം ഇപ്പോഴും ലോകത്തിന് മാതൃകയായി നില്‍ക്കുകയാണ്. ഇന്നും മാധ്യമങ്ങള്‍ കേരളത്തിന്റെ നേട്ടം എടുത്ത് പറഞ്ഞിട്ടുണ്ട്. ഏറ്റവും കൂടുതല്‍ വിദേശികള്‍ വരുന്നതും ഏറ്റവും കൂടുതല്‍ പ്രവാസികള്‍ ഉള്ളതും കേരളത്തിലാണ്. ഇവിടെ ഇത് സാധ്യമായതും മറ്റ് സംസ്ഥാനങ്ങള്‍ക്ക് ഇതുപോലെ സാധിക്കാത്തതും പിണറായി സര്‍ക്കാരിന്റെ മികവ് കാരണമാണ്.

പക്ഷെ, പ്രതിപക്ഷം ഒറ്റുകാരന്റെ വേഷത്തിലാണ്. ശകുനിയുടെ പണിയാണ് അവര്‍ എടുക്കുന്നത്. ഭയപ്പെട്ട് കഴിയുന്ന പ്രവാസികള്‍ക്ക് പോലും പിണറായിയുടെ വാക്കുകള്‍ നല്‍കുന്ന ആശ്വാസം ചെറുതല്ലെന്ന് പ്രതിപക്ഷം മനസിലാക്കണം. ഡാറ്റയല്ല, ജീവിതമാണ് വലുതെന്നാണ് ജനങ്ങള്‍ പറയുന്നത്. സാങ്കേതിക വിദഗ്ധന്മാര്‍ ഒന്നടങ്കം പറയുന്നു, ഇതില്‍ ഒരു ഡാറ്റാ ചോര്‍ച്ചയും ഇല്ലെന്ന്.
പൗരന്മാരുടെ സകലവിവരങ്ങളും ചേര്‍ത്തുന്ന ആധാര്‍ കൊണ്ടുവന്നത് കോണ്‍ഗ്രസാണ്.
അന്ന് ഡാറ്റയുടെ സംരക്ഷണത്തെ കുറിച്ചുള്ള ആശങ്കകളെ പരിഹസിച്ച് തള്ളിയവരാണ് ഇപ്പോള്‍ വിലപിക്കുന്നത്. ബിജെപി ഇപ്പോള്‍ ആധാര്‍ ഉപയോഗിച്ച് ഡാറ്റ വില്‍പ്പനച്ചരക്ക് ആക്കുകയാണ്. അതിനെ പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് നിശബ്ദമായി പിന്തുണച്ചു. സ്വകാര്യ കമ്പനിയായ ജിയോയ്ക്ക് ആധാര്‍ വിവരങ്ങള്‍ കൈമാറി.
ആധാര്‍ പോലെ മനുഷ്യരുടെ ഡാറ്റ മുഴുവന്‍ ഒരു കമ്പനിക്ക് നല്‍കി അത് പിന്നീട് ദുരുപയോഗം ചെയ്യാന്‍ സാധിക്കുന്ന രീതിയല്ല ഇവിടെയുള്ളത്. ഡാറ്റ മനുഷ്യരുടെ ജീവന്‍ രക്ഷിക്കാന്‍ ഉപയോഗപ്പെടുത്താന്‍ കഴിയും എന്നത് മറന്നുപോകരുത്. ലോകം മുഴുവന്‍ കൊറോണയെ പ്രതിരോധിക്കുന്നത് ഇങ്ങനെ തന്നെയാണ്. ഇത് അറിഞ്ഞിട്ടും ചില മാധ്യമങ്ങള്‍ വിവാദം കൊഴുപ്പിക്കാനാണ് ശ്രമിക്കുന്നത്. അവരുടെ ലക്ഷ്യം പിണറായി വിജയനും സംസ്ഥാന സര്‍ക്കാരുമാണ്. ഇത്തരം വികൃത മനസ്സുകളെ തിരിച്ചറിയാന്‍ നമുക്ക് കഴിയണം. പിണറായി വിജയനും കേരള സര്‍ക്കാരും ലോകത്തിന് മുന്നില്‍ തിളങ്ങി നില്‍ക്കും. മടിയില്‍ കനമുള്ളവനെ വഴിയില്‍ ഭയക്കേണ്ടതുള്ളു”.

Exit mobile version