വാഴ തോപ്പിനുള്ളില്‍ ചാരായ നിര്‍മ്മാണം; പിടികൂടി നശിപ്പിച്ച് എക്‌സൈസ്; രണ്ടു പേര്‍ പിടിയില്‍

പാലക്കാട്: വ്യാജവാറ്റ് നിര്‍മ്മിച്ചതിന് കൊല്ലങ്കോട് രണ്ട് പേര്‍ പിടിയില്‍. രവിചള്ള സ്വദേശി വെള്ളായന്‍ മകന്‍ പഴനി സ്വാമി , തൃശൂര്‍ വരവൂര്‍ നരകതാനില്‍ വീട്ടില്‍ ഗോപാലകൃഷ്ണന്‍ മകന്‍ സുഭാഷ് ബാബു എന്നിവരാണ് എക്‌സൈസ് ഇന്റെലിജന്‍സ്‌ന്റെ പിടിയില്‍ ആയത്. കൊല്ലങ്കോട് രവിചള്ള ഭാഗത്തെ വാഴ തോപ്പിലായിരുന്നു ഇവര്‍ ചാരായം വാറ്റിക്കൊണ്ടിരുന്നത്.

ഇവിടെ നിന്നും 3ലിറ്റര്‍ ചാരായം, സ്‌പെന്‍ഡ് വാഷ്, വാറ്റാന്‍ ഉപയോഗിക്കുന്ന പാത്രങ്ങള്‍, ട്യൂബ് മറ്റു സാധനങ്ങള്‍ എന്നിവയും തൊണ്ടിയായി പിടിച്ചെടുത്തു. പാലക്കാട് എക്‌സൈസ് ഇന്റെലിജന്‍സ് ബ്യൂറോയുടെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പാലക്കാട് ഐ ബി യും കൊല്ലങ്കോട് റേഞ്ചും സംയുക്തമായി നടത്തിയ റെയ്ഡിലാണ് ചാരായ വാറ്റ് പിടികൂടിയത്.

പിടിയിലായവര്‍ മുന്‍പും ചാരായ കേസില്‍ പിടിയില്‍ ആയിട്ടുണ്ട്. ലോക്ക് ഡൗണിന് ഇടയില്‍ കൊല്ലങ്കോട് മേഖലയില്‍ വലിയ രീതിയില്‍ ചാരായം വ്യാപകമാകുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്റെലിജന്‍സ് നടത്തിയ അന്വേഷണത്തിലാണ് വാഴ തോപ്പില്‍ റൂമില്‍ ഉള്ള വാറ്റ് കേന്ദ്രം കണ്ടെത്തിയത്.

3 ഏക്കര്‍ വരുന്ന കൃഷിയിടത്തില്‍ ഉള്ള കെട്ടിടം ആരും ശ്രദ്ധിക്കാത്ത നിലയില്‍ ആയിരുന്നു. എക്‌സൈസ് പരിശോധന മുന്‍കൂട്ടി ഭയന്നു പകല്‍ സമയത്ത് കെട്ടിടം പൂട്ടിയിടും. ഇന്നലെ രാത്രി അതീവ രഹസ്യ മായി എക്‌സൈസ് ഇന്റെലിജന്‍സിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ ആണ് ടൗണ്‍ മേഖലയില്‍ കുറെ കാലമായി പ്രവര്‍ത്തിച്ചു വരുന്ന വലിയ വാറ്റ് കേന്ദ്രം കണ്ടെത്തി നശിപ്പിക്കാന്‍ ആയത്.

1 ലിറ്റര്‍ ചാരായം 1200/ രൂപ നിരക്കില്‍ ആണ് ഇവര്‍ കൊല്ലങ്കോട് മേഖലയില്‍ വില്‍പ്പന നടത്തി വന്നിരുന്നത്. കൂടാതെ ജില്ലയിലെ വിവിധ മേഖലകളിലേക്ക് ഇവര്‍ പാര്‍സല്‍ ചെയ്തു വന്നിരുന്നു. ലോക്ക് ഡൌണ്‍ പിരീഡില്‍ ചാരായം, മറ്റു വ്യാജ മദ്യം എന്നിവക്കെ തിരെ ശക്തമായ നിരീക്ഷണം ആണ് എക്‌സൈസ് ഇന്റെലിജന്‍സ് നടത്തി വരുന്നത്. വി. അനൂപ്, ബാലഗോപാലന്‍ (എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ),പി. സുരേഷ് (AEI) സി. സെന്തില്‍ കുമാര്‍, കെ. എസ്. സജിത്ത്, ആര്‍. റിനോഷ്, യൂനസ് (പ്രിവന്റീവ് ഓഫീസര്‍ )രാജീവ്, അഭിലാഷ് (സിവില്‍ എക്സൈസ് ഓഫീസര്‍ ) സത്താര്‍ (ഡ്രൈവര്‍ ) എന്നിവരാണ് പരിശോധനയില്‍ പങ്കെടുത്തവര്‍

Exit mobile version