കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞ ആള്‍ മരിച്ചു

കൊച്ചി: കൊവിഡ് ലക്ഷണങ്ങളെ തുടര്‍ന്ന് കളമശേരി മെഡിക്കല്‍ കോളേജ് ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തില്‍ ഉണ്ടായിരുന്ന ആള്‍ മരിച്ചു. അസം സ്വദേശി ബിജോയ് കൃഷ്ണനാണ് മരിച്ചത്. ഗുരുതര കരള്‍ രോഗത്തെ തുടര്‍ന്നാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്.

ഇയാള്‍ക്ക് കൊവിഡ് ഇല്ലെന്ന് മൂന്നു തവണ നടത്തിയ സാമ്പിള്‍ പരിശോധനയില്‍ സ്ഥിരീകരിച്ചിരുന്നു. ഏപ്രില്‍ പതിനൊന്നിനാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതെസമയം സംസ്ഥാനത്ത് ഇന്ന് ഒരാള്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു.

കോഴിക്കോട് ജില്ലയിലാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം 395 ആയി. അതെസമയം ഇന്ന് 10 പേര്‍ക്ക് കൂടി കൊവിഡ് ഭേദമായി. ഇതോടെ രോഗമുക്തരാകുന്നവരുടെ എണ്ണം 255 ആയി. കാസര്‍കോട് 6, എറണാകുളം 2, മലപ്പുറം, ആലപ്പുഴ ജില്ലകളില്‍ ഓരോരുത്തരുടെ വീതവുമാണ് ഇന്ന് പരിശോധനാ ഫലം നെഗറ്റീവായത്.

നിലവില്‍ 138 പേരാണ് ചികിത്സയിലുള്ളത്. സംസ്ഥാനത്ത് ആകെ 78,980 പേര്‍ നിരീക്ഷണത്തിലുണ്ട്. 78,454 പേര്‍ വീടുകളിലും 526 പേര്‍ ആശുപത്രികളിലുമാണ്. ഇന്നു മാത്രം 84 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 18,029 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 17,279 എണ്ണം രോഗബാധ ഇല്ല എന്നുറപ്പാക്കിയിട്ടുണ്ട്.

Exit mobile version