കാസര്‍കോട് നിന്നും ശുഭ വാര്‍ത്ത; 83 പേര്‍ക്ക് രോഗം ഭേദമായി, നാല് ദിവസത്തിനിടെ ആശുപത്രി വിട്ടത് 50 പേര്‍

കാസര്‍കോട്: പ്രതിരോധ നടപടികളെല്ലാം ശക്തമാക്കി കൊറോണക്കെതിരെയുള്ള പോരാട്ടത്തില്‍ കേരളം വിജയപാതയിലേക്ക്. ഏറ്റവും കൂടുതല്‍ കൊറോണ രോഗികളുണ്ടായിരുന്ന കാസര്‍കോട് ജില്ലയില്‍ ദിനംപ്രതി ശുഭ വാര്‍ത്തകളാണ് പുറത്തുവരുന്നത്. കൊറോണ രോഗമുക്തി നേടി നിരവധി പേരാണ് ആശുപത്രി വിട്ടത്.

കാസര്‍കോട് ജില്ലയില്‍ ഇത് വരെ കൊറോണ സ്ഥിരീകരിച്ചത് 167 പേര്‍ക്കാണ്. കഴിഞ്ഞ നാല് ദിവസത്തിനിടെ 50 പേര്‍ രോഗം ഭേദമായി ആശുപത്രിയില്‍ നിന്നും വീട്ടിലേക്ക് മടങ്ങി. ഇതോടെ ജില്ലയില്‍ രോഗം ഭേദമായവരുടെ എണ്ണം 83 ആയി. ഇനി ചികിത്സയിലുള്ളത് 84 രോഗികളാണ്.

കഴിഞ്ഞ നാല് ദിവസത്തിനിടെ കാസര്‍കോട് ജില്ലയില്‍ കൊറോണ സ്ഥിരീകരിച്ചത് ഒരാള്‍ക്ക് മാത്രമാണ്. ചൊവ്വാഴ്ച മാത്രമാണ് പുതുതായി ഒരു പോസിറ്റീവ് കേസ് റിപ്പോര്‍ട്ട് ചെയ്തത്. മറ്റ് മൂന്ന് ദിവസങ്ങളിലും പുതിയ പോസിറ്റീവ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തില്ല.

കാസര്‍കോട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന ഒരു രോഗിയും ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന മൂന്ന് രോഗികള്‍ക്കുമാണ് ബുധനാഴ്ച രോഗം ഭേദമായത്.ഇതുവരെ രോഗം ഭേദമായവരില്‍ 59 പേര്‍ വിദേശത്തുനിന്നും നാട്ടിലേത്തിയവരും 24 പേര്‍ സമ്പര്‍ക്ക പട്ടികയിലുള്ളവരുമാണ്.

ജില്ലയില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണത്തിലും കുറവ് വരുന്നുണ്ട്. 137 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. അതേസമയം, ജില്ലയില്‍ കൊറോണ സമൂഹ വ്യാപന സാധ്യത വിലയിരുത്താനായി ജില്ലയില്‍ ആരംഭിച്ച സര്‍വ്വേ പുരോഗമിക്കുകയാണ്. കൊറോണ റിപ്പോര്‍ട്ട് ചെയ്ത പഞ്ചായത്തുകളും നഗരസഭകളും കേന്ദ്രീകരിച്ചാണ് സര്‍വ്വേ നടക്കുന്നത്.

Exit mobile version