ബീഡി മേടിക്കാന്‍ പണമില്ല; കൊവിഡ് ക്യാമ്പിലെ ഫാനുകള്‍ മോഷ്ടിച്ചു വിറ്റ് അന്തേവാസികള്‍; അറസ്റ്റ്

കൊച്ചി: കൊവിഡ് ക്യാമ്പില്‍ കഴിയുന്ന അന്തേവാസികള്‍ ക്യാമ്പില്‍ നിന്നും ഫാനുകള്‍ മോഷ്ടിച്ച് ആക്രിക്കടയില്‍ വിറ്റു. എറണാകുളം സൗത്തിലുള്ള ഗവ.ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ക്യാമ്പില്‍ നിന്നും അവിടെ കഴിയുന്ന അന്തേവാസികളായ യുവാക്കളാണ് ഫാനുകള്‍ മോഷ്ടിച്ചത്. സംഭവത്തില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

ബുധനാഴ്ച രാവിലെ സ്‌കൂളിലെ പിടിഎ പ്രസിഡന്റായ ഷിബു എത്തിയപ്പോളാണ് മോഷണ വിവരം അറിയുന്നത് . ചില ക്ലാസ്സ് മുറികള്‍ തുറന്നു കിടന്നത് ശ്രദ്ധയില്‍ പെട്ടത് പരിശോധിച്ചപ്പോളാണ് ഫാനുകള്‍ മോഷണം പോയതായി അറിയുന്നത്. തുടര്‍ന്ന് വിവരം പ്രിന്‍സിപ്പാള്‍ സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ അറിയിക്കുകയായിരുന്നു.

പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. സംഭവത്തില്‍ ആലപ്പുഴ ഹരിപ്പാട്, ചെറുതന ലക്ഷ്മി നിവാസില്‍ ഉണ്ണികൃഷ്ണന്‍ നായര്‍ മകന്‍ സുധീഷ് (37) കൊല്ലം, പുനലൂര്‍, കാര്യറ മജു മന്‍സിലില്‍ താജൂദ്ദീന്‍ മകന്‍ മജു മുഹമ്മദലി (28), എറണാകുളം ചക്കരപ്പറമ്പ് കണിയാപ്പിള്ളി വീട്ടില്‍ ശ്രീധരന്‍ മകന്‍ ജിന്തേഷ് (39) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

സ്‌കൂളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചും അന്തേവാസികളെ ചോദ്യം ചെയ്തുമാണ് പ്രതികളെ കണ്ടെത്താനായത്. ചോദ്യം ചെയ്യലില്‍ പ്രതികള്‍ ഫാനുകള്‍ ആക്രി കടയില്‍ വിറ്റതായി അറിയിക്കുകയായിരുന്നു. ബീഡി മേടിക്കുവാന്‍ പൈസ ഇല്ലാത്തത് കൊണ്ടാണ് ഫാനുകള്‍ മോഷ്ടിച്ചതെന്നായിരുന്നു പ്രതികളുടെ വാദം.

Exit mobile version