പ്രവാസികള്‍ക്ക് ധനസഹായം പ്രഖ്യാപിച്ചു; കോവിഡ് രോഗികള്‍ക്ക് പതിനായിരം രൂപയുടെ അടിയന്തിരസഹായം

തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തില്‍ പ്രവാസികള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നോര്‍ക്ക റൂട്ട്സ്, കേരള പ്രവാസി ക്ഷേമനിധി എന്നിവ മുഖേനയാണ് സാമ്പത്തിക സഹായം നല്‍കുക. പ്രവാസി ക്ഷേമനിധിയില്‍ അംഗങ്ങളായ പെന്‍ഷന്‍കാര്‍ക്ക് 1000 രൂപ സഹായം. കോവിഡ്- 19 പോസിറ്റീവായ എല്ലാവര്‍ക്കും 10000 രൂപ വീതം അടിയന്തരസഹായം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ക്ഷേമനിധി ബോര്‍ഡിന്റെ തനത് ഫണ്ടില്‍ നിന്നാണ് ഇത് ലഭ്യമാക്കുക. പ്രവാസി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ എല്ലാ പെന്‍ഷന്‍കാര്‍ക്കും പെന്‍ഷന്‍ തുകയ്ക്ക് പുറമേ ഒറ്റത്തവണ ധനസഹായമായി ആയിരം രൂപ അനുവദിക്കും. 15,000 പേര്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും.

കൂടാതെ, സാന്ത്വന ചികിത്സാ രോഗങ്ങളുടെ പട്ടികയില്‍ കോവിഡ്- 19 നെ ഉള്‍പ്പെടുത്തും. ഇതിലൂടെ ക്ഷേമനിധിയില്‍ അംഗങ്ങളല്ലാത്ത കോവിഡ്-19 പോസിറ്റീവായ പ്രവാസികള്‍ക്ക് 10,000 രൂപ സഹായം നല്‍കും. പ്രവാസലോകത്തെ എല്ലാപ്രശ്നങ്ങളും കേന്ദ്രത്തിന്റെയും എംബസിയുടെയും സന്നദ്ധപ്രവര്‍ത്തകരുടെയും പ്രവാസലോകത്തെ വ്യക്തിത്വങ്ങളുടെയും ശ്രദ്ധയില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

2020 ജനുവരി ഒന്നിന് ശേഷം വാലിഡായ പാസ്പോര്‍ട്ട്, തൊഴില്‍ വിസ എന്നിവയുമായി വിദേശരാജ്യങ്ങളില്‍ നിന്ന് നാട്ടിലെത്തി തിരിച്ചുപോകാന്‍ സാധിക്കാത്തവര്‍ക്കും ലോക്ക്ഡൗണ്‍ കാലയളവില്‍ വിസ കാലാവധി തീര്‍ന്നവര്‍ക്കും 5000 രൂപ അടിയന്തര സഹായം നോര്‍ക്ക നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Exit mobile version