ഹോട്ട്‌സ്‌പോട്ടായി കണക്കാക്കാവുന്ന സ്ഥലങ്ങളില്‍ നിയന്ത്രണം ഏപ്രില്‍ 30 വരെ തുടരും; മുഖ്യമന്ത്രി

തിരുവനന്തപുരം: രാജ്യത്ത് കോവിഡ് ഭീഷണി തുടരുന്ന സാഹചര്യത്തില്‍ സാധാരണ സ്ഥിതിയിലേക്ക് തിരിച്ചുപോകാന്‍ സമയമായിട്ടില്ലെന്ന് കേരളം പ്രധാനമന്ത്രിയെ അറിയിച്ചതായി മുഖ്യമന്ത്രി. ഹോട്ട് സ്‌പോട്ടായി കണക്കാക്കാവുന്ന സ്ഥലങ്ങളില്‍ നിയന്ത്രണങ്ങളെല്ലാം ഏപ്രില്‍ 30 വരെ തുടരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളം പോലെ ജനസാന്ദ്രത കൂടുതലുള്ള സംസ്ഥാനങ്ങളില്‍ ജനങ്ങള്‍ അനിയന്ത്രിതമായി സഞ്ചരിച്ചു തുടങ്ങിയാല്‍ വൈറസ് സാമൂഹിക വ്യാപനത്തിലേക്ക് കടക്കും. അതുകൊണ്ട് തന്നെ നിയന്ത്രണങ്ങള്‍ തുടരണം. പ്രധാനമന്ത്രിയുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിന്റെ വിശദാംശങ്ങള്‍ മാധ്യമ പ്രവര്‍ത്തകരുമായി പങ്കുവയ്ക്കുകയായിരുന്നു മുഖ്യമന്ത്രി.

ഹോട്ട് സ്‌പോട്ട് അല്ലാത്ത ജില്ലകളില്‍ ശാരീരിക അകലം പാലിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കുന്ന കാര്യങ്ങള്‍ മാത്രം ചെയ്യാന്‍ കഴിയണം. ഇതുസംബന്ധിച്ച് തീരുമാനമെടുക്കാന്‍ അതത് സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

അതേസമയം, സംസ്ഥാനത്ത് ശനിയാഴ്ച പത്തുപേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കണ്ണൂരില്‍ ഏഴുപേര്‍ക്കും കാസര്‍കോട്ട് രണ്ടുപേര്‍ക്കും കോഴിക്കോട്ട് ഒരാള്‍ക്കുമാണ് കോവിഡ് 19 സ്ഥിരീകരിച്ചത്.

Exit mobile version