തബ്‌ലീഗ് സമ്മേളനം കഴിഞ്ഞെത്തിയ കൊവിഡ് ബാധിച്ച ഏഴുപേർ കോട്ടയത്ത് ഒളിച്ചു താമസിക്കുന്നെന്ന് വ്യാജ പ്രചാരണം; വാട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിൻമാർ ഉൾപ്പടെ 10 പേർ അറസ്റ്റിൽ

കോട്ടയം: സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തി സാമുദായിക ധ്രുവീകരണത്തിന് ശ്രമിച്ച 10 പേർ കോട്ടയത്ത് പിടിയിൽ. തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുക്കുകയും കൊറോണ സ്ഥിരീകരിക്കുകയും ചെയ്ത ഏഴുപേർ ഒളിച്ചു താമസിക്കുന്നുവെന്ന് വ്യാജപ്രചരണം നടത്തിയതിനെ തുടർന്നാണ് അറസ്റ്റ്. തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുക്കുകയും ശേഷം തിരികെ എത്തി കൊറോണ സ്ഥിരീകരിക്കുകയും ചെയ്ത ഏഴ് പേർ ഒളിച്ചു താമസിക്കുന്നുവെന്നാണ് സാമൂഹിക മാധ്യമങ്ങളിലൂടെ ഇവർ വ്യാപകമായി പ്രചരിപ്പിച്ചത്.

കഴിഞ്ഞ ചൊവ്വാഴ്ച കോട്ടയം തെക്കുംഗോപുരത്തുള്ള മുസ്ലീം പള്ളിയിൽ ഫയർഫോഴ്‌സ് എത്തി അണുനശീകരണം നടത്തിയിരുന്നു. ഇതിന്റെവീഡിയോ ദൃശ്യങ്ങൾകൂടി ഉപയോഗിച്ചാണ് വ്യാജപ്രചരണം നടത്തിയത്.

മാതൃസാഗ എന്ന വാട്‌സ്ഗ്രൂപ്പിലാണ് ഈ വാർത്ത ആദ്യമായി വന്നത്. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ പള്ളിഭാരവാഹികൾ പോലീസിൽ പരാതിപ്പെടുകയായിരുന്നു. തുടർന്ന് വാട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിൻ ആയ മാണിക്കുന്നൽ സ്വദേശി ജിതിൻ ഉൾപ്പെടെ വിവിധ വാട്‌സ്ആപ്പ്ഗ്രൂപ്പ് അഡ്മിൻമാരെ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ ജാമ്യത്തിൽ വിട്ടയച്ചു. ഇതേ വ്യാജവാർത്ത നൂറിലധികം ഗ്രൂപ്പുകളിൽ പ്രചരിച്ചതായാണ് വിവരം.

Exit mobile version