കൊറോണ സ്വാതന്ത്ര്യം കൊണ്ടുപോകരുത്; പൊതു ഇടങ്ങൾ തുറക്കണമെന്ന് സെബാസ്റ്റ്യൻ പോൾ; ഒന്നും ചെയ്തില്ലെങ്കിലും കേരളത്തെ പരാജയപ്പെടുത്താൻ ശ്രമിക്കരുതെന്ന് തിരിച്ചടിച്ച് മകൻ റോൺ

കൊച്ചി: കൊറോണ വ്യാപനത്തെ തടയാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒറ്റക്കെട്ടായി എടുത്ത ലോക്ക് ഡൗൺ നടപടിയെ വിമർശിച്ച് അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനുമായ ഡോ. സെബാസ്റ്റ്യൻ പോൾ. ലോക്ക്ഡൗണിനെ തുടർന്ന് ഇല്ലാതായ പൊതുഇടങ്ങൾ തുറക്കണമെന്നും കൊറോണ നമ്മുടെ സ്വാതന്ത്ര്യത്തെ കവരരുതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടിരിക്കുകയാണ്.

അവസാനത്തെ മൈക്ക് കിട്ടിയത് മുപ്പത് ദിവസം മുൻപായിരുന്നെന്നും വൈകുന്നേരങ്ങളിലെ നിശബ്ദത അസഹനീയമാണെന്നും സെബാസ്റ്റ്യൻ പോൾ ഫേസ്ബുക്കിലിട്ട പോസ്റ്റിൽ പറയുന്നു. ലോക്ക്ഡൗണിലായ പൊതുഇടങ്ങൾ തുറക്കണം. കൊറോണയ്ക്കു കൊണ്ടുപോകാനുള്ളതല്ല നമ്മുടെ സ്വാതന്ത്ര്യവും ജനാധിപത്യവുമെന്നും സെബാസ്റ്റ്യൻ പോൾ കുറിച്ചു.

അതേസമയം, സെബാസ്റ്റ്യൻ പോളിന് അതേ പോസ്റ്റിൽ തന്നെ മറുപടിയുമായി എത്തിയിരിക്കയാണ് മകനും അഭിഭാഷകനുമായ റോൺ ബാസ്റ്റിയൻ. സ്വാതന്ത്ര്യവും ജനാധിപത്യവും ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുവാൻ ഉദ്ദേശിച്ചുള്ളതാണെന്നും അല്ലാതെ വ്യക്തികൾക്ക് മൈക്കിന് മുന്നിൽ നിന്ന് സ്വയം അഭിരമിക്കുവാനുള്ളതല്ലെന്നും റോൺ പോസ്റ്റിൽ കമന്റ് ചെയ്തു.

തൊഴിലും താമസസൗകര്യവും നഷ്ടപ്പെട്ട് ആയിരങ്ങൾ കാൽനടയായി നൂറു കണക്കിന് കിലോ മീറ്ററുകൾ താണ്ടുമ്പോൾ എല്ലാ സൗകര്യങ്ങളും ഉള്ളവരുടെ വൈകുന്നേരത്തെ നിശ്ശബ്ദതതക്ക് എന്ത് അസഹനീയതയാണ് ഉള്ളതെന്ന് റോൺ ചോദിക്കുന്നു. അവരുടെ ജീവിതത്തിലേക്ക് ശബ്ദവും വെളിച്ചവും കൊണ്ടുവരാൻ ഒന്നും ചെയ്തില്ലെങ്കിലും, ചുരുങ്ങിയ പക്ഷം അതിന് വേണ്ടി കേരളത്തിലെങ്കിലും നടക്കുന്ന ശ്രമങ്ങളെ പരാജയപ്പെടുത്താനുള്ള ആഹ്വാനം നടത്താതിരിക്കാം. അതാണ് ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിൽ ഇരുന്നിട്ടുള്ളവർ ചെയ്യേണ്ടതെന്നും റോൺ കമന്റ് ചെയ്തു.

സെബാസ്റ്റ്യിൻ പോളിന്റെ ഫേസ്ബുക്ക് കുറിപ്പ്:

അവസാനത്തെ മൈക്ക് മുപ്പതു ദിവസം മുൻപായിരുന്നു — കോതമംഗലത്തിനടുത്തു തൃക്കാരിയുരിൽ. വൈകുന്നേരങ്ങളിലെ നിശബ്ദത അസഹനീയമാകുന്നു. നമുക്ക് നഷ്‌ടമായ ശബ്ദവും വെളിച്ചവും തിരികെപ്പിടിക്കണം. ലോക്ക്ഡൗണിലായ പൊതുഇടങ്ങൾ തുറക്കണം. കൊറോണയ്ക്കു കൊണ്ടുപോകാനുള്ളതല്ല നമ്മുടെ സ്വാതന്ത്ര്യവും ജനാധിപത്യവും.

റോൺ ബാസ്റ്റിയന്റെ കമന്റ്:

സ്വാതന്ത്ര്യവും ജനാധിപത്യവും ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുവാൻ ഉദ്ദേശിച്ചുള്ളതാണ്. അല്ലാതെ വ്യക്തികൾക്ക് മൈക്കിന് മുന്നിൽ നിന്ന് സ്വയം അഭിരമിക്കുവാനുള്ളതല്ല. തൊഴിലും താമസസൗകര്യവും നഷ്ടപ്പെട്ട് ആയിരങ്ങൾ കാൽനടയായി നൂറുകണക്കിന് കിലോമീറ്ററുകൾ താണ്ടുമ്പോൾ എല്ലാ സൗകര്യങ്ങളും ഉള്ളവരുടെ വൈകുന്നേരത്തെ നിശ്ശബ്ദതതക്ക് എന്ത് അസഹനീയതയാണ് ഉള്ളത്? അവരുടെ ജീവിതത്തിലേക്ക് ശബ്ദവും വെളിച്ചവും കൊണ്ടുവരാൻ ഒന്നും ചെയ്തില്ലെങ്കിലും, ചുരുങ്ങിയ പക്ഷം അതിന് വേണ്ടി കേരളത്തിലെങ്കിലും നടക്കുന്ന ശ്രമങ്ങളെ പരാജയപ്പെടുത്താനുള്ള ആഹ്വാനം നടത്താതിരിക്കാം. അതാണ് ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിൽ ഇരുന്നിട്ടുള്ളവർ ചെയ്യേണ്ടത്.

Exit mobile version