മലപ്പുറത്തെ ആദ്യത്തെ കൊറോണ രോഗിയുടെ ഫലം നെഗറ്റീവായി; ആശുപത്രി വിട്ടു; വീണ്ടും കേരളത്തിന് ആശ്വാസം

മലപ്പുറം: വീണ്ടും സംസ്ഥാനത്തിന് തന്നെ ആശ്വാസം പകർന്ന് ഒരു കൊറോണ രോഗി കൂടി അസുഖം ഭേദമായി ആശുപത്രി വിട്ടു. മലപ്പുറം ജില്ലയിൽ തന്നെ ആദ്യമായി കൊറോണ സ്ഥിരീകരിച്ച രോഗിക്കാണ് രോഗം ഭേദമായിരിക്കുന്നത്. വണ്ടൂർ വാണിയമ്പലം സ്വദേശിയാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. മഞ്ചേരി ഗവ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഉംറ കഴിഞ്ഞെത്തിയ ഇവർക്ക് മാർച്ച് 16നാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്.

അതേസമയം കേരളത്തിന് പുറത്തുള്ള മലയാളികൾക്ക് രോഗം പകരുന്നെന്ന വാർത്ത സംസ്ഥാനത്തിന് ആശങ്കയാവുകയാണ്. നിരവധി മലയാളി നഴ്‌സുമാർക്ക് മുംബൈയിൽ കൊവിഡ് രോഗം സ്ഥിരീകരിച്ചതോടെയാണിത്. സൗത്ത് മുംബൈയിലെ വൊക്കാഡെ ആശുപത്രിയിലാണ് രോഗം കണ്ടെത്തിയിരിക്കുന്നത്. ആശുപത്രിയിലെ ഡോക്ടർമാർക്കും നഴ്‌സുമാർക്കുമാണ് കൂട്ടത്തോടെ കൊവിഡ് 19 സ്ഥിരീകരിച്ചത്. ഡോക്ടർമാരും നഴ്‌സുമാരുമായി 53 പേർക്കാണ് ആകെ രോഗം സ്ഥിരീകരിച്ചത്. ഇതിൽ 46 പേരും മലയാളി നഴ്‌സുമാരാണ്. ബാക്കിയുള്ളവരിൽ മൂന്ന് പേർ ഡോക്ടർമാരാണ്.

ഇവരെ തൽക്കാലം ആശുപത്രിയിൽത്തന്നെ ക്വാറൻറൈൻ ചെയ്തിരിക്കുകയാണ്. ഈ ആശുപത്രിയെ കണ്ടെയ്ൻമെന്റ് മേഖല (അടച്ചുപൂട്ടിയ മേഖല) ആയി പ്രഖ്യാപിച്ചിരിക്കുകയാണ്.

Exit mobile version