കൊറോണ; 21 ദിവസത്തെ ലോക്ക് ഡൗണിന് ശേഷവും കേരളത്തിലെ ഈ എട്ട് ജില്ലകളില്‍ കടുത്ത നിയന്ത്രണം തുടരും?

തിരുവനന്തപുരം: വ്യാപിച്ചുകൊണ്ടിരിക്കുന്ന കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ക് ഡൗണിന് ശേഷവും കേരളത്തിലെ എട്ട് ജില്ലകളില്‍ കടുത്ത നിയന്ത്രണം തുടര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട്. ഈ ജില്ലകളില്‍ കൂടുതല്‍ കൊറോണ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് നിയന്ത്രണം തുടരുന്നത്.

കാസര്‍കോട്,കണ്ണൂര്‍,കോഴിക്കോട്, മലപ്പുറം, തുശൂര്‍, എറണാകുളം, പത്തനംതിട്ട, തിരുവനന്തപുരം എന്നീ ജില്ലകള്‍ക്കാണ് ലോക്ക്ഡൗണിന് ശേഷവും നിയന്ത്രണങ്ങള്‍ തുടരുകയെന്നാണ് സൂചന. ഈ ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരമാണ് നിയന്ത്രണങ്ങള്‍ തുടരുക.

അതേസമയം, ഹോട്ട്‌സ്‌പോട്ട് പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള രാജ്യത്തെ 82 ശതമാനത്തിലധികം രോഗികളുള്ള 62 ജില്ലകള്‍ അടച്ചിടാനാണ് തീരുമാനം. ഈ പട്ടികയിലേക്ക് തൃശ്ശൂരിനെ കൂടി ഉള്‍പ്പെടുത്തിയതോടെയാണ് കേരളത്തിലെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം എട്ടായി ഉയര്‍ന്നത്.

കൊറോണയെ പ്രതിരോധിക്കാന്‍ 21 ദിവസത്തെ ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷവും ഇവിടെ വൈറസ് ബാധിതരുടെ എണ്ണം കൂടിയിരുന്നു. ഈ സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നത്. ഏപ്രില്‍ 14നാണ് രാജ്യവ്യാപകമായി പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ അവസാനിക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി കേന്ദ്ര മന്ത്രിസഭയുടെ സമ്പൂര്‍ണയോഗം ഇന്ന് ഉച്ചയ്ക്ക് ചേരുന്നുണ്ട്. ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ച ജില്ലകള്‍ സീല്‍ ചെയ്യുന്നത് അടക്കമുള്ള കാര്യങ്ങളുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ ഈ യോഗത്തില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Exit mobile version