ഐസൊലേഷനിലിരുന്ന യുവാവ് മുങ്ങി, പൊങ്ങിയത് കനാലില്‍; മണിക്കൂറുകള്‍ പോലീസിനെ വട്ടംകറക്കിയ സംഭവമിങ്ങനെ

കൊല്ലം: പത്തനാപുരത്ത് ഐസൊലേഷനില്‍ നിന്നും രക്ഷപ്പെട്ട യുവാവിനെ പിടികൂടിയത് അതിസാഹസികമായി. ടൗണിലെ ജനതാ ജംഗ്ഷന്‍ എംവിഎം ആശുപത്രിയിലെ ഐസൊലേഷനില്‍ കഴിഞ്ഞ തിരുനെല്‍വേലി സ്വദേശിയാണ് ആരോഗ്യപ്രവര്‍ത്തകരുടെ കണ്ണുവെട്ടിച്ചു മുങ്ങിയത്. കനാലിലൂടെ രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിലാണ് ഇദ്ദേഹത്തെ പിടികൂടിയത്. നാട്ടുകാരും പോലീസും ആരോഗ്യ പ്രവര്‍ത്തകരും നടത്തിയ മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് ഇയാളെ പിടികൂടിയത്.

കലഞ്ഞൂരില്‍ കുടുംബവുമൊത്ത് താമസിക്കുന്ന തമിഴ്നാട് സ്വദേശി തങ്കനാ(45)ണ് പോലീസിനെയും ആരോഗ്യവകുപ്പ് അധികൃതരെയും നാട്ടുകാരെയും മണിക്കൂറുകളോളം വട്ടംകറക്കിയത്. വാഴപ്പാറയില്‍ നിന്നു നീന്തി പത്തനംതിട്ട കലഞ്ഞൂര്‍ പാലമലയിലെ ഭാര്യാവീട്ടിലെത്തി രക്ഷപ്പെടാനായിരുന്നു ശ്രമം.

രാവിലെ ആരോഗ്യപ്രവര്‍ത്തകര്‍ താഴത്തെ നിലയിലേക്കു പോയ തക്കത്തിനു പുറത്തിരുന്ന ബൈക്കെടുത്താണ് ഇയാള്‍ രക്ഷപ്പെട്ടത്. പിന്നീട് വാഴപ്പാറയിലെ നീര്‍പ്പാലത്തിനു സമീപത്ത് ബൈക്ക് ഉപേക്ഷിച്ചു കാട്ടിലേക്കു മറഞ്ഞു. പിന്നാലെയെത്തിയ പോലീസും നാട്ടുകാരും കാട് മുഴുവന്‍ അരിച്ചുപെറുക്കിയെങ്കിലും കണ്ടെത്താനായില്ല.

ഉച്ചയ്ക്ക് ഒരു മണിയോടെ കെഐപി പ്രധാന കനാലിലൂടെ ഒരാള്‍ നീന്തുന്നതു ശ്രദ്ധയില്‍പെട്ട നാട്ടുകാരന്‍ പോലീസില്‍ അറിയിക്കുകയായിരുന്നു. പനി ബാധിച്ചിരുന്നതിനാല്‍ ആളുകള്‍ക്ക് ഇയാളെ പിടികൂടാന്‍ ഭയമായിരുന്നു. ആകെ വലഞ്ഞ പോലീസും നാട്ടുകാരും 108 ആംബുലന്‍സ് വരുത്തി പാടുപെട്ടാണ് വീണ്ടും ഐസൊലേഷന്‍ സെന്ററിലെത്തിച്ചത്.

ലോക്ഡൗണ്‍ പ്രഖ്യാപിച്ച ശേഷമാണ് ഇയാള്‍ കേരളത്തിലെത്തിയത്. കഴിഞ്ഞ 30ന് താലൂക്ക് ആശുപത്രിയില്‍ പനി ബാധിച്ച് എത്തിയ ഇദ്ദേഹം, തമിഴ്‌നാട്ടില്‍ നിന്നും ബൈക്കിലും മറ്റുമാണ് കേരളത്തിലേക്ക് എത്തിയതെന്ന് അറിഞ്ഞതിനെ തുടര്‍ന്നാണ് ഐസലേഷന്‍ സെന്ററിലേക്ക് മാറ്റിയത്.

Exit mobile version