തിരുവനന്തപുരം മെഡിക്കല്‍ കോളേജ് കൊവിഡ് വാര്‍ഡില്‍ വീണ്ടും ആത്മഹത്യാശ്രമം; ജീവനൊടുക്കാന്‍ ശ്രമിച്ചത് നെടുമങ്ങാട് സ്വദേശി

തിരുവനന്തപുരം: തിരുവനന്തപുരം മെഡി. കോളജിലെ കൊവിഡ് വാര്‍ഡില്‍ വീണ്ടും ആത്മഹത്യാശ്രമം. കൊവിഡ് സംശയിച്ച് പ്രവേശിപ്പിച്ച നെടുമങ്ങാട് സ്വദേശിയാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. നേരത്തെ കൊവിഡ് ബാധിതനായ യുവാവ് ഐസലേഷന്‍ വാര്‍ഡില്‍ തൂങ്ങിമരിച്ചതിന് പിന്നാലെയാണ് വീണ്ടുമൊരു ആത്മഹത്യാ ശ്രമം കൂടി ഉണ്ടായിരിക്കുന്നത്.

ആനാട് കുളക്കി തടത്തരിക്കത്ത് വീട്ടില്‍ ഉണ്ണി (33) ആണ് നേരത്തെ ആത്മഹത്യ ചെയ്തത്. മരുന്ന് നല്‍കാനെത്തിയ നഴ്‌സാണ് തൂങ്ങി നില്‍ക്കുന്നതായി കണ്ടത്. പതിനൊന്നരയോടെ മരണം സ്ഥിരീകരിച്ചു. രോഗം ഭേദമായി ഇന്ന് ഡിസ്ചാര്‍ജ്ജ് ചെയ്യാന്‍ ഇരിക്കേയാണ് മരിച്ചത്. മെയ് 31 ന് രോഗം സ്ഥിരീകരിച്ച് ചികില്‍സയിലായിരുന്നു. അതിനിടെ ഇന്നലെ ഇയാള്‍ ആശുപത്രിയില്‍ നിന്നും ചാടിപ്പോയിരുന്നു. ബസിലും ഓട്ടോയിലുമായി നാട്ടിലേത്തിയ ഇയാളെ നാട്ടുകാര്‍ കണ്ടെത്തി പോലീസിന്റെ സഹായത്തോടെ തിരികെയെത്തിക്കുകയായിരുന്നു.

ആത്മഹത്യ ചെയ്ത കൊവിഡ് രോഗിയെ നിരീക്ഷിക്കുന്നതില്‍ ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ച ഉണ്ടായി എന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. യുവാവ് മദ്യാസക്തി കാരണം അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചിരുന്നുവെന്നും കൗണ്‍സലിങ് നല്‍കിയിരുന്നതായും മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. രണ്ടു പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആയതിനേത്തുടര്‍ന്ന് ഡിസ്ചാര്‍ജ് ചെയ്യാനിരിക്കെയാണ് മരണം.

Exit mobile version