ശബരിമല വിഷയം; നിരീക്ഷണത്തിനായി പ്രത്യേക സമിതിയെ നിയോഗിച്ച് ഹൈക്കോടതി; നാമജപത്തിന് വിലക്കില്ല; സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നടപ്പന്തലില്‍ വിരി വയ്ക്കാമെന്നും കോടതി

കൊച്ചി: ശബരിമല വിഷയത്തില്‍ നിരീക്ഷരായി മൂന്നംഗ സമിതിയെ നിയോഗിച്ച് ഹൈക്കോടതി. ജസ്റ്റിസ് പിആര്‍ രമണ്‍, ജസ്റ്റിസ് സിരിജഗന്‍, ഹേമചന്ദ്രന്‍ ഐപിഎസ് എന്നിവരെയാണ് നിരീക്ഷകരായി നിയമിച്ചത്. മണ്ഡലകാലം അവസാനിക്കുന്നത് വരെയാണ് നിരീക്ഷകരുടെ നിയമനം.

അതേസമയം ശബരിമലയില്‍ നിരോധനാജ്ഞ നിലനില്‍ക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി. എന്നാല്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നടപ്പന്തലില്‍ വിരി വയ്ക്കാം.സന്നിധാനത്ത് പ്രതിഷേധങ്ങള്‍ പാടില്ലെന്നും കോടതി പറഞ്ഞു. സുപ്രീംകോടതി നിര്‍ദേശപ്രകാരം യുവതികള്‍ ദര്‍ശനത്തിന് വന്നാല്‍ അവര്‍ക്കായി എന്ത് ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് മുദ്രവെച്ച കവറില്‍ സമര്‍പ്പിക്കാനും സംസ്ഥാന സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു.

ഏകപക്ഷീയമായ പോലീസിന്റെ എല്ലാ വിലക്കുകളും റദ്ദാക്കിയ കോടതി പോലീസിനെ കയറൂരിവിടരുതെന്ന് പറഞ്ഞു. സന്നിധാനത്ത് നാമജപം പാടില്ലെന്ന ഉത്തരവും തടഞ്ഞു. എന്നാല്‍ ഭക്തരെ മാന്യമായി പരിശോധന നടത്താം. പോലീസില്‍ വിശ്വാസമുണ്ടെന്നും കോടതി അറിയിച്ചു.

കെഎസ്ആര്‍ടിസി തുടര്‍ച്ചയായി സര്‍വ്വീസ് നടത്തണം. ഭക്ഷണവും വെള്ളവും ദിവസം മുഴുവന്‍ ലഭ്യമാക്കണം. അതിന്റെ ഗുണനിലവാരം പരിശോധിച്ച് ഉറപ്പുവരുത്തേണ്ടത് സര്‍ക്കാരും ദേവസ്വം ബോര്‍ഡുമാണ്. പമ്പയിലും നിലയ്ക്കലും സന്നിധാനത്തും ആവശ്യത്തിന് ടോയ്‌ലറ്റ് സൗകര്യങ്ങള്‍ വേണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച വിവിധ ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു കോടതി.

Exit mobile version