കേരളത്തിന്റെ നട്ടെല്ല് പ്രവാസികളാണ്; അവര്‍ മണലാരണ്യത്തില്‍ വിയര്‍പ്പൊഴുക്കി അധ്വാനിച്ചുണ്ടാക്കിയ പണം കൊണ്ടാണ് നാം കഞ്ഞികുടിച്ച് കഴിഞ്ഞിരുന്നതെന്ന കാര്യം അപഹസിക്കുന്നവര്‍ ഓര്‍ക്കണം; മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിന്റെ നട്ടെല്ല് പ്രവാസികളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രവാസികള്‍ മണലാരണ്യത്തില്‍ വിയര്‍പ്പൊഴുക്കി അധ്വാനിച്ചുണ്ടാക്കിയ പണം കൊണ്ടാണ് നാം കഞ്ഞികുടിച്ച് കഴിഞ്ഞിരുന്നത് എന്ന കാര്യം മറക്കരുതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കൊറോണ അവലോകനത്തിന്റെ ഭാഗമായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവേയായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം.

സംസ്ഥാനത്ത് കൊവിഡ് പടരുന്ന പശ്ചാത്തലത്തില്‍ പ്രവാസികളോട് ചിലര്‍ പ്രത്യേക വികാരം പ്രകടിപ്പിക്കുന്നുണ്ട്. ജോലിചെയ്തിരുന്ന രാജ്യങ്ങളില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടായപ്പോള്‍ അവര്‍ നാട്ടിലേക്ക് തിരിച്ചുവന്നു. നാട്ടിലെത്തിയ എല്ലാവരും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചു. ഒറ്റപ്പെട്ട സംഭവങ്ങള്‍ മാത്രമാണ് വ്യത്യസ്തമായി ഉണ്ടായത്. അതിന്റെ പേരില്‍ പ്രവാസികളെ ഒരുതരത്തിലും അപഹസിക്കാന്‍ പാടില്ല. നാടിന്റെ കരുത്തുറ്റ വിഭാഗത്തെ ആരും വെറുപ്പോടെ നോക്കിക്കാണാനും പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രവാസികളോട് ചില പ്രത്യേക വികാരം കാണിക്കുന്നവര്‍ ലോകത്താകെ പടര്‍ന്നു പിടിച്ച മഹാമാരിയാണ് കൊവിഡ് 19 എന്ന് ഓര്‍ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. നാട്ടിലേക്ക് വരാന്‍ കഴിയാത്ത പ്രവാസികള്‍ ഇപ്പോള്‍ കുടുബത്തെയോര്‍ത്ത് കടുത്ത ഉത്കണ്ഠയിലാണ്. നിങ്ങള്‍ സുരക്ഷിതരായി വിദേശത്തുതന്നെ കഴിയൂ എന്നാണ് ഈ അവസരത്തില്‍ സര്‍ക്കാരിന് പറയാനുള്ളത്. ആരും ഉത്കണ്ഠപ്പെടേണ്ടതില്ല. നിങ്ങളുടെ കുടുംബങ്ങള്‍ ഇവിടെ സുരക്ഷിതമായിരിക്കും. ഈ നാട് നിങ്ങളുടെ കൂടെയുണ്ട്. പ്രവാസികളുടെ കുടുംബങ്ങളുടെ സുരക്ഷ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Exit mobile version