അന്യ സംസ്ഥാന തൊഴിലാളികള്‍ നാടിന് ആപത്ത്; അവരെ ഓടിക്കണം; വിദ്വേഷ പരാമര്‍ശവുമായി രാജസേനന്‍

തൃശ്ശൂര്‍: അന്യ സംസ്ഥാന തൊഴിലാളികള്‍ നാടിന് ആപത്താണെന്ന് സംവിധായകനും നടനുമായ രാജസേനന്‍. എത്രയും വേഗം ഇവരെ ഇവിടെ നിന്നും ഓടിക്കണമെന്നും രാജസേനന്‍ പറഞ്ഞു. ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍ ആയിരുന്നു രാജസേനന്റെ വിമര്‍ശനം.

പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും പറഞ്ഞതനുസരിച്ച് മലയാളി എല്ലാ നഷ്ടങ്ങളും സഹിച്ച് 21 ദിവസം വീട്ടിനുള്ളില്‍ അടച്ച് ഇരിക്കുകയാണ്. അപ്പോഴാണ് ഒരു സംഘം ആളുകള്‍ ഇന്നലെ പായിപ്പാട്ട് ഭക്ഷണമില്ല, വെള്ളമില്ല എന്നൊക്കെ പറഞ്ഞ് സമരം ചെയ്യാന്‍ തുടങ്ങിയത്.

ഇത്രയും ജാഗ്രതയോടെ ഒരു വൃതം പോലെ നമ്മള്‍ വീട്ടിലിരിക്കുമ്പോള്‍ അതിനെയെല്ലാം കാറ്റില്‍ പറത്തിക്കൊണ്ടായിരുന്നു ഇവരുടെ കോപ്രായങ്ങള്‍. അവരുടെ ലക്ഷ്യം എന്താണ്? ആഹാരവും വെള്ളവും ഒന്നുമല്ല, മറ്റെന്തോ ആണ്.- രാജസേനന്‍ പറഞ്ഞു.

രാജസേനന്റെ വാക്കുകള്‍ :

നമസ്‌കാരം , പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും പറഞ്ഞതനുസരിച്ച് മലയാളി എല്ലാ നഷ്ടങ്ങളും സഹിച്ച് 21 ദിവസം വീട്ടിനുള്ളില്‍ അടച്ച് ഇരിക്കുകയാണ്. അപ്പോഴാണ് ഒരു സംഘം ആളുകള്‍ ഇന്നലെ പായിപ്പാട്ട് ഭക്ഷണമില്ല, വെള്ളമില്ല എന്നൊക്കെ പറഞ്ഞ് സമരം ചെയ്യാന്‍ തുടങ്ങിയത്. അവരെ നമ്മള്‍ മുമ്പ് വിളിച്ചിരുന്നത് അന്യ സംസ്ഥാന തൊഴിലാളികള്‍ എന്നാണ്. എന്നാല്‍ പെട്ടെന്ന് ചില ചാനലുകള്‍ ഇവരെ അതിഥി തൊഴിലാളികള്‍ ആക്കി. അതിഥി എന്ന വാക്കിന്റെ അര്‍ഥം തന്നെ അപ്രതീക്ഷിതമായി വീട്ടില്‍ വരുന്നവര്‍ അല്ലെങ്കില്‍ വിരുന്നുകാര്‍ എന്നൊക്കെയാണ്. അതിഥികളെ വീട്ടിലേയ്ക്കു ക്ഷണിക്കുന്നത് ശമ്പളം കൊടുത്തിട്ടാണോ? അല്ലല്ലോ. ഇവരെ മറ്റു ചിലകാര്യങ്ങള്‍ക്കു വേണ്ടി നമ്മുടെ നാട്ടിലെ ചിലര്‍ ഉപയോഗിക്കുന്നോ എന്ന് നമ്മള്‍ സംശയിക്കേണ്ടിയിരിക്കുന്നു.

പ്രത്യേകിച്ച് പൗരത്വബില്ലിനെതിരെ ഇവര്‍ നടത്തിയ സമരം, ഇന്നലെ ഇവര്‍ കാട്ടിക്കൂട്ടിയത്. ഇത്രയും ജാഗ്രതയോടെ ഒരു വൃതം പോലെ നമ്മള്‍ വീട്ടിലിരിക്കുമ്പോള്‍ അതിനെയെല്ലാം കാറ്റില്‍ പറത്തിക്കൊണ്ടായിരുന്നു ഇവരുടെ കോപ്രായങ്ങള്‍. അവരുടെ ലക്ഷ്യം എന്താണ്? ആഹാരവും വെള്ളവും ഒന്നുമല്ല, മറ്റെന്തോ ആണ്.

ഒരു പത്തുവര്‍ഷം മുമ്പ് നമ്മുടെ നാട്ടിലെ ഏത് ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചാലും ഒരസുഖവും വരില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ അങ്ങനല്ല. ഈ അന്യസംസ്ഥാന തൊഴിലാളികളെ ഹോട്ടലില്‍ കയറ്റിയതോടു കൂടി ഹോട്ടലിന്റെ അന്തരീക്ഷം വളരെ വൃത്തിഹീനമായി മാറി. അത്ര മോശമായ അന്തരീക്ഷത്തിലാണ് പല ഹോട്ടലുകളിലും ഭക്ഷണം ഉണ്ടാക്കുന്നത്. കാരണം ഇവര്‍ക്ക് തുച്ഛമായ ശമ്പളം കൊടുത്താല്‍ മതി. ഓരോ മലയാളിയുടെയും തൊഴില്‍ സാധ്യതയാണ് ഇല്ലാതായിക്കൊണ്ടിരിക്കുന്നത്, അത് മറക്കരുത്.

എനിക്ക് ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോട് ഒരപേക്ഷ ഉണ്ട്. ദയവായി അങ്ങ് ഇവരെ ഇവിടെ നിന്നു പുറത്താക്കണം. അതിന് ഇതിലും നല്ല സന്ദര്‍ഭം ഇനി കിട്ടില്ല. അങ്ങയുടെ കൂടെ ഉള്ള ചിലരെങ്കിലും അങ്ങയെ തെറ്റിദ്ധരിപ്പിക്കുന്നുണ്ടാകാം. വീണ്ടും അപേക്ഷിക്കുകയാണ് ദയവായി പുറത്താക്കൂ.

ഈ അന്യസംസ്ഥാന തൊഴിലാളികള്‍ നാടിന് ആപത്താണെന്ന് പല വേദികളിലും ഇതിനു മുമ്പും ഞാന്‍ പല വേദികളിലും പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ അത് സത്യമായിക്കൊണ്ടിരിക്കുന്ന കാലഘട്ടമാണ്. എത്രയും പെട്ടന്ന് വേണ്ടതൊക്കെ കൊടുത്ത് ഇവരെ ഈ നാട്ടില്‍ നിന്നും ഓടിക്കണം എന്നാണ് അങ്ങയോട് പറയാനുള്ളത്. ഇതൊരു അപേക്ഷയായി എടുത്ത് അങ്ങ് ചെവിക്കൊള്ളണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു.

Exit mobile version