പറഞ്ഞാൽ അനുസരിക്കാത്തവരുടെ ജോലി പോകും; നിരീക്ഷണത്തിൽ കഴിയാൻ തയ്യാറായില്ലെങ്കിൽ പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റും; ആരോഗ്യപ്രവർത്തകരുടെ ആരോഗ്യവും വലുതാണ്: ആരോഗ്യമന്ത്രി

തിരുവനന്തപുരം: കൊവിഡ് 19 നിരീക്ഷണത്തിൽ കഴിയാൻ ആവശ്യപ്പെട്ടിട്ടും തയ്യാറാകാത്തവരെ ഇനി പ്രത്യേകകേന്ദ്രങ്ങളിലേക്ക് മാറ്റേണ്ടി വരുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. നിർദേശം ലംഘിച്ചാൽ ഗുരുതരമായ കുറ്റകൃത്യമായി കണക്കാക്കും. കേസ് രജിസ്റ്റർ ചെയ്താൽ ജോലി പോലും നഷ്ടപ്പെട്ടേക്കും. രോഗത്തിന്റെ മൂന്ന് ഘട്ടങ്ങളിലേക്കായി ആരോഗ്യ വകുപ്പ് ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും കെകെ ശൈലജ പറഞ്ഞു.

‘പറഞ്ഞാൽ അനുസരിക്കുമെന്നാണ് കരുതിയത്. ശക്തമായ കേസ് എടുത്താൽ ഇവർക്ക് തിരിച്ചുപോകാൻ കഴിയുമോ? വീണ്ടും ജോലിക്ക് പോകേണ്ടേ? ആൾക്കാർ ഓർക്കേണ്ട ഒരു കാര്യം കേസ് രജിസ്റ്റർ ചെയ്താൽ അത് ജോലിയെപ്പോലും ബാധിക്കും,’ മന്ത്രി പറഞ്ഞു. ആശുപത്രിയിലെ നഴ്‌സുമാറും ഡോക്ടർമാറും ക്ഷീണിച്ചു പോകാതിരിക്കുക എന്നത് തന്നെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണെന്നും മന്ത്രി പറഞ്ഞു.

നിരീക്ഷണത്തിൽ ഇരിക്കുന്നവർ പുറത്തിറങ്ങി നടക്കുന്നത് ഗുരുതരമായ തെറ്റാണെന്നും ജനതാ കർഫ്യൂവിൽ എല്ലാവരും വീട്ടിൽ തന്നെ ഇരിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Exit mobile version