കൊടുങ്ങല്ലൂർ ശ്രീകുരുംബക്കാവിൽ നിയന്ത്രണങ്ങൾ എല്ലാം പാളി; മുഖ്യമന്ത്രിയുടെ വാക്കുകൾ പോലും തഴഞ്ഞ് തടിച്ചുകൂടിയത് 1500 പേർ; കളക്ടർക്ക് റിപ്പോർട്ട്

കൊടുങ്ങല്ലൂർ: കോവിഡ് 19 നിയന്തണങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങളെ വെല്ലുവിളിച്ച് കൊടുങ്ങല്ലൂർ ശ്രീകുരുംബ ക്ഷേത്രത്തിൽ തടിച്ചുകൂടിയത് ആയിരത്തഞ്ഞൂറോളം ഭക്തർ. ശ്രീകുരുംബക്കാവിലേക്ക് ഭക്തർ എത്തുന്നത് നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ പാളിയെന്ന് തഹസിൽദാറുടെ റിപ്പോർട്ടും സൂചിപ്പിക്കുന്നു. വെള്ളിയാഴ്ച രാവിലെ നടന്ന കോഴിക്കല്ല് മൂടൽ ചടങ്ങിലേക്കാണ് ആയിരക്കണക്കിന് ഭക്തരെത്തിയത്.

സംഭവത്തിൽ കൊടുങ്ങല്ലൂർ തഹസിൽദാർ ചടങ്ങിന്റെ വീഡിയോദൃശ്യങ്ങളും ചിത്രങ്ങളുമടക്കം ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. കൊറോണ വൈറസ് ഭീഷണിയുടെ പശ്ചാത്തലത്തിൽ ഭരണി മഹോത്സവം ചടങ്ങുകൾ മാത്രമായി നടത്തണമെന്നും ഭക്തജനങ്ങളും കോമരക്കൂട്ടങ്ങളും ഒഴിഞ്ഞുനിൽക്കണമെന്നും മുഖ്യമന്ത്രിയും കൊച്ചിൻ ദേവസ്വം ബോർഡുമടക്കമുള്ളവർ പലവട്ടം അഭ്യർത്ഥിച്ചിരുന്നു. ഇതെല്ലാം അവഗണിച്ചാണ് ഭക്തർ ഒത്തുകൂടിയത്.

കോഴിക്കല്ല് മൂടൽ ചടങ്ങിൽ അവകാശികളായ ഭഗവതി വീട്ടുകാരും, വടക്കൻ മലബാറിൽ നിന്നുള്ള തച്ചോളി തറവാടിനെ പ്രതിനിധാനംചെയ്ത് എത്തുന്നവരും ആളുകളെ കുറച്ചിരുന്നു. വടക്കൻ പ്രദേശങ്ങളിൽനിന്ന് ഏതാനും കോമരങ്ങൾ മാത്രമാണ് കോഴിക്കല്ല് മൂടൽ ചടങ്ങ് നടക്കുമ്പോൾ ക്ഷേത്രനടയിൽ എത്തിയിരുന്നത്. അതേസമയം, കോഴിക്കല്ല് മൂടിക്കഴിഞ്ഞാൽ അശ്വതി കാവുതീണ്ടൽ വരെയാണ് വടക്കൻ ജില്ലകളിൽ നിന്നുള്ള കോമരക്കൂട്ടങ്ങളുടെയും മറ്റു ഭക്തൻമാരുടെയും വലിയതോതിലുള്ള വരവുണ്ടാവുക. നിയന്ത്രണങ്ങളുടെ ഭാഗമായി ഭക്തരെത്തുന്നത് തടയാനായിരിക്കും ഇനി ജില്ലാഭരണകൂടത്തിന്റെ ശ്രമം.

Exit mobile version