ആഴ്ചകള്‍ക്ക് മുമ്പ് പോക്കറ്റിച്ചയാളുടെ മുഖം മനസ്സില്‍ ഓര്‍ത്തുവെച്ചു; വീണ്ടും പോക്കറ്റടിക്കാനുള്ള ശ്രമത്തിനിടെ കൈയ്യോടെ പിടികൂടി സപ്ലൈ ഓഫീസര്‍

കാഞ്ഞങ്ങാട്: ആഴ്ചകള്‍ക്ക് മുമ്പ് പോക്കറ്റിച്ചയാളുടെ മുഖം മനസ്സില്‍ ഓര്‍ത്തുവെച്ച സപ്ലൈ ഓഫീസര്‍ വീണ്ടും പോക്കറ്റടിക്കാനുള്ള ശ്രമത്തിനിടെ കള്ളനെ കൈയ്യോടെ പിടികൂടി. മഞ്ചേശ്വരം താലൂക്ക് സപ്ലൈ ഓഫിസര്‍ ചുള്ളിക്കര കോച്ചേരില്‍ സജിയാണ് ആദൂരിലെ പോക്കറ്റടിക്കാരന്‍ മുഹമ്മദ് (62) നെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്.

ആഴ്ചകള്‍ക്ക് മുമ്പ് മുഹമ്മദ് സജിയുടെ പോക്കറ്റില്‍ നിന്നും പഴ്‌സ് അടിച്ചുമാറ്റിയിരുന്നു. അന്ന് പണം നഷ്ടപ്പെട്ടത് അറിയുമ്പോഴേക്കും പോക്കറ്റടിച്ചയാള്‍ ഒടയംചാലില്‍ ഇറങ്ങിയിരുന്നു. അന്ന് തൊട്ടടുത്ത് കണ്ടയാളുടെ മുഖം സജി മനസ്സില്‍ ഓര്‍ത്തുവെച്ചിരുന്നു.

ഈ മുഖപരിചയമാണ് വീണ്ടും മോഷണത്തിനിടെ കള്ളനെ കയ്യോടെ പിടികൂടാന്‍ സജിയെ സഹായിച്ചത്.പോക്കറ്റിലെ പഴ്‌സില്‍ നിന്ന് 500 രൂപ മോഷ്ടിക്കവെ ഒടയംചാലില്‍ വെച്ചാണ് മുഹമ്മദിനെ സജി പിടികൂടുന്നത്. ബസ്സില്‍ കയറിയ ഉടനെ മൂന്നു പേര്‍ സജിയുടെ അടുത്തേക്കു ചേര്‍ന്നു നിന്നു.

അതില്‍ ഒരാള്‍ പോക്കറ്റടിക്കാരന്‍ മുഹമ്മദായിരുന്നു. ഇയാളെ തിരിച്ചറിഞ്ഞെങ്കിലും സജി പ്രതികരിച്ചില്ല. തുടര്‍ന്ന് പോക്കറ്റടിക്കാന്‍ മുതിരുന്നതു വരെ കാത്തിരുന്ന് പിടികൂടുകയായിരുന്നു. ഇയാളെ പിന്നീട് പോലീസിന് കൈമാറി.

Exit mobile version