സംസ്ഥാനത്തിന്റെ പത്മ പട്ടികയിൽ എംടിയും മമ്മൂട്ടിയും സുഗതകുമാരിയും റസൂൽ പൂക്കുട്ടിയും; എല്ലാവരേയും തഴഞ്ഞ് കേന്ദ്രസർക്കാർ

തിരുവനന്തപുരം: ഇതതവണത്തെ പത്മ പുരസ്‌കാരങ്ങൾക്കായി സംസ്ഥാന സർക്കാർ സമർപ്പിച്ച പട്ടിക കേന്ദ്ര സർക്കാർ പൂർണ്ണമായി തള്ളിയതിന്റെ തെളിവുകൾ പുറത്ത്. പത്മവിഭൂഷൺ, പത്മഭൂഷൺ, പത്മശ്രീ പുരസ്‌കാരങ്ങൾക്കായി സംസ്ഥാന സർക്കാർ 56 പേരുടെ പട്ടികയാണ് അയച്ചത്. ഈ പട്ടിക പൂർണ്ണമായും കേന്ദ്രം അവഗണിച്ച് മറ്റൊരു പട്ടിക ഉണ്ടാക്കിയാണ് പുരസ്‌കാരം നൽകിയത്. പത്മവിഭൂഷണു വേണ്ടി എംടി വാസുദേവൻ നായരെയാണ് സംസ്ഥാനം ശുപാർശ ചെയ്തത്. പത്മഭൂഷണുവേണ്ടി 8 പേരെയും.

കലാമണ്ഡലം ഗോപി (കഥകളി), മമ്മൂട്ടി (സിനിമ), സുഗതകുമാരി (സാഹിത്യം, സാമൂഹിക പ്രവർത്തനം), മട്ടന്നൂർ ശങ്കരൻകുട്ടി (കല), റസൂൽപൂക്കുട്ടി (സിനിമ), മധു (സിനിമ), ശോഭന (സിനിമ), പെരുവനം കുട്ടൻ മാരാർ (കല) തുടങ്ങിയവരായിരുന്നു പട്ടികയിൽ ഉണ്ടായിരുന്നത്.

ഇതോടൊപ്പം, ആർട്ടിസ്റ്റ് നമ്പൂതിരി (പെയിന്റിങ്), കെപിഎസി ലളിത (സിനിമ), എംഎൻ കാരശ്ശേരി (വിദ്യാഭ്യാസം, സംസ്‌കാരം), ബിഷപ് സൂസെപാക്യം (സാമൂഹിക പ്രവർത്തനം), ഡോ. വിപി ഗംഗാധരൻ (ആരോഗ്യം), നെടുമുടി വേണു (സിനിമ), പി ജയചന്ദ്രൻ (സംഗീതം), ഐഎം വിജയൻ (കായികം), ബിഷപ് മാത്യു അറയ്ക്കൽ (സാമൂഹിക പ്രവർത്തനം), എംകെ സാനു (സാഹിത്യം) തുടങ്ങിയവരടക്കം 47 പേരെ പത്മശ്രീയ്ക്കും ശുപാർശ ചെയ്തു.

ഈ പട്ടിക തള്ളിയ കേന്ദ്ര സർക്കാർ ആത്മീയാചാര്യൻ ശ്രീ. എം (എം മുംതാസ് അലി), അന്തരിച്ച നിയമപണ്ഡിതൻ പ്രൊഫ. എൻആർ മാധവമേനോൻ എന്നിവർക്ക് പത്മഭൂഷൺ നൽകി. സാമൂഹിക പ്രവർത്തകൻ എംകെ കുഞ്ഞോൽ, ശാസ്ത്രജ്ഞൻ കെഎസ് മണിലാൽ, എഴുത്തുകാരൻ എൻ ചന്ദ്രശേഖരൻ നായർ, നോക്കുവിദ്യ പാവകളി കലാകാരി എംഎസ് പങ്കജാക്ഷി എന്നിവർക്ക് പത്മശ്രീയും സമ്മാനിച്ചു.

റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിക്കുന്ന പത്മ അവാർഡുകൾ 1954 മുതലാണ് നൽകിത്തുടങ്ങിയത്. ഭാരതരത്‌ന കഴിഞ്ഞാൽ രാജ്യത്തെ രണ്ടാമത്തെ സിവിലിയൻ ബഹുമതിയാണ് പത്മവിഭൂഷൺ. സാധാരണ നിലയിൽ സംസ്ഥാനങ്ങളിൽനിന്നു ലഭിക്കുന്ന ശുപാർശകൾ പ്രധാനമന്ത്രി രൂപീകരിക്കുന്ന പത്മ അവാർഡ് കമ്മിറ്റിയാണ് പരിഗണിക്കുന്നത്. ക്യാബിനറ്റ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, പ്രസിഡന്റിന്റെ സെക്രട്ടറി, വിവിധ മേഖലകളിലെ പ്രശസ്തരായ നാലു മുതൽ ആറുവരെ അംഗങ്ങൾ എന്നിവരുൾപ്പെട്ടതാണ് കമ്മിറ്റി. ഇവർ ശുപാർശകൾ പ്രധാനമന്ത്രിയുടെയും പ്രസിഡന്റിന്റെയും അംഗീകാരത്തിനായി സമർപ്പിക്കുകയാണ് പതിവ്.

Exit mobile version