പുതിയ വാഹനങ്ങള്‍ വാങ്ങാന്‍ പോകുന്നുവെന്ന ആരോപണം തെറ്റ്; തോമസ് ഐസക്ക്

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടയില്‍ സര്‍ക്കാര്‍ പുതിയ വാഹനങ്ങള്‍ വാങ്ങാന്‍ പോകുന്നുവെന്ന ആരോപണം തെറ്റാണെന്ന് ധനമന്ത്രി തോമസ് ഐസക്ക്. നേരത്തെ വാങ്ങിയ വാഹനങ്ങളുടെ പട്ടികയാണ് അംഗീകാരത്തിനായി ഉപധനാഭ്യര്‍ത്ഥനയിലൂടെ നിയമസഭയില്‍ സമര്‍പ്പിച്ചതെന്ന് ധനമന്ത്രി പറഞ്ഞു.ചെലവ് ചുരുക്കുമെന്ന് പറഞ്ഞ അതേ ബജറ്റ് ദിനം തന്നെ എട്ട് പുതിയ കാറുകള്‍ വാങ്ങാനുള്ള ഉപധനാഭ്യര്‍ത്ഥന നിയമസഭയില്‍ വച്ചത് ഏറെ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി ധനമന്ത്രി രംഗത്ത് എത്തിയത്.

വാടകയ്ക്ക് വാഹനം വാങ്ങാനുളള തീരുമാനം ആര്‍ക്കൊക്കെ ബാധകമാകുമെന്ന കാര്യത്തിലും എത്ര വാഹനങ്ങള്‍ വാങ്ങാം എന്ന കാര്യത്തിലും തീരുമാനം ഉണ്ടാകേണ്ടതുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ബജറ്റ് ദിനത്തില്‍ വിവിധ വകുപ്പുകള്‍ക്കായി എട്ട് പുതിയ വാഹനങ്ങള്‍ വാങ്ങാനുള്ള ഉപ ധനാഭ്യര്‍ത്ഥനയാണ് നിയമസഭയില്‍ വച്ചത്.

ഡല്‍ഹി കേരള ഹൗസ്, ജിഎസ്ടി കമ്മീഷണര്‍, ലാന്റ് റവന്യൂ ജോയിന്റ് കമ്മീഷണര്‍, പൊതുമരാമത്ത് കോട്ടയം എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍, സയന്‍സ് ആന്റ് ടെക്‌നോളജി വൈസ് പ്രസിഡന്റ്, അര്‍ബണ്‍ അഫയേഴ്‌സ് ഡയറക്ടര്‍, ആലപ്പുഴ വ്യവസായ ട്രൈബ്യൂണല്‍, തദ്ദേശസ്വയംഭരണ വകുപ്പ് ഓംബുഡ്‌സ്മാന്‍ എന്നിങ്ങനെ എട്ടു വാഹനങ്ങളാണ് വാങ്ങുന്നത്.

Exit mobile version