വുഹാനില്‍നിന്നെത്തിയ വിദ്യാര്‍ത്ഥികളെ പരിശോധിച്ച ഡോക്ടര്‍ക്ക് കൊറോണ സംശയം; ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു

കാഞ്ഞങ്ങാട്: കൊറോണ വൈറസ് ബാധ സംശയത്തെ തുടര്‍ന്ന് ചൈനയില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥികളെ പരിശോധിച്ച ഡോക്ടറെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. ബംഗ്ലൂരുവിലെ ആയുര്‍വ്വേദ ആശുപത്രിയിലെ വനിതാഡോക്ടറെയാണ് വൈറസ് ബാധിച്ചിട്ടുണ്ടോയെന്ന സംശയത്തില്‍ കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചത്.

ഏതാനും ദിവസം മുമ്പ് ഇവര്‍ ചൈനയിലെ വുഹാനില്‍ നിന്നെത്തിയ രണ്ടു വിദ്യാര്‍ഥികളെ ബംഗ്ലൂരുവിലെ ആശുപത്രിയില്‍ പരിശോധിച്ചിരുന്നു. കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട്ടെ വീട്ടിലെത്തിയപ്പോള്‍ ജലദോഷവും നേരിയ പനിയുമുണ്ടായി. തുടര്‍ന്ന് വിവരം ഡോക്ടര്‍ ജില്ലാ ആരോഗ്യവകുപ്പ് അധികാരികളെ അറിയിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് ഇവരുടെ രക്തവും തൊണ്ടയിലെ സ്രവവും എടുത്തു പരിശോധനയ്ക്കയച്ചു.

ജില്ലയില്‍ നിലവില്‍ വനിതാ ഡോക്ടര്‍ അടക്കം ആകെ നാല് പേരാണ് ഐസൊസലേഷന്‍ വാര്‍ഡില്‍ ചികിത്സയിലുള്ളത്. ഇതില്‍ ഒരാളുടെ പരിശോധനാ ഫലം പോസിറ്റീവാണെന്ന് നേരത്തെ റിപ്പോര്‍ട്ട് വന്നിരുന്നു. ആകെ 96 പേരാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 92 പേര് വീടുകളിലും രണ്ടു പേര്‍ വീതം കാസര്‍കോട് ജനറല്‍ ആശുപത്രിയിലും കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയിലും ചികിത്സയിലാണ്.

Exit mobile version