അയ്യപ്പ ഭക്തരുടെ തോളില്‍ കൈയ്യിട്ടും സെല്‍ഫിയെടുത്തും ഉദ്യോഗസ്ഥര്‍; സന്നിധാനത്ത് ജനസമ്പര്‍ക്ക പരിപാടിയിലൂടെ ‘ചീത്ത പേര്’ മായ്ക്കാന്‍ പണിപ്പെട്ട് പോലീസ് സേന

ദര്‍ശനം കഴിഞ്ഞ് മടങ്ങുന്നവരും നടപ്പന്തലില്‍ വിശ്രമിക്കുന്നവരുമായ അയ്യപ്പന്‍മാരുടെ അടുത്തെത്തിയും ഐജി കാര്യങ്ങള്‍ തിരക്കി.

സന്നിധാനം: ശബരിമലയില്‍ പോലീസുകാരുടെ അനാസ്ഥ അക്രമം എന്നു തുടങ്ങുന്ന ചീത്തപേരുകള്‍ മായ്ക്കാന്‍ സന്നിധാനത്ത് ജനസമ്പര്‍ക്ക പരിപാടിയുമായി പോലീസ് സേന. അയ്യപ്പനെ തൊഴാന്‍ എത്തുന്ന ഭക്തരെ തോളോട് തോള്‍ ചേര്‍ന്ന് നിന്ന് സഹായിച്ചും സെല്‍ഫിയെടുത്തും ജനങ്ങളുമായി കൂടുതല്‍ ജനസമ്പര്‍ക്ക പരിപാടി സംഘടിപ്പിച്ചിരിക്കുകയാണ് പോലീസ്. ഇല്ലാത്ത പഴി കേള്‍ക്കുന്നതിലെ വിഷമമാണ് സേനയെ ജനസമ്പര്‍ക്ക പരിപാടിയിലേയ്ക്ക് നയിച്ചത്.

ഇതിന്റെ ഭാഗമായി ഐജി വിജയ്സാക്കറയുടെ നേതൃത്വത്തിലുള്ള ഉന്നതല പോലീസ് സംഘം പോലീസിനെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ ജനങ്ങളോട് നേരിട്ടു ചോദിച്ചറിഞ്ഞു. സന്നിധാനത്തിന്റെ സുരക്ഷാചുമതലയുള്ള ഐജി വിജയ്സാക്കറെ അടിയന്തര ഘട്ടങ്ങളില്‍ മാത്രമാണ് പുറത്തിറങ്ങി കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. ദര്‍ശനം കഴിഞ്ഞ് മടങ്ങുന്നവരും നടപ്പന്തലില്‍ വിശ്രമിക്കുന്നവരുമായ അയ്യപ്പന്‍മാരുടെ അടുത്തെത്തിയും ഐജി കാര്യങ്ങള്‍ തിരക്കി.

വിജയ്സാക്കറെ അയ്യപ്പ ഭക്തന്‍മാരുടെ തോളില്‍ തട്ടി എന്താ വിശേഷം, സുഖമാണോ എന്ന് ചോദിക്കുന്നതിനും ശബരിമല സാക്ഷിയായി. പോലീസ് സംവിധാനങ്ങളില്‍ എന്തെങ്കിലും പരാതിയുണ്ടോ എന്നായിരുന്നു അയ്യപ്പന്‍മാരോടുള്ള ഐജിയുടെ പ്രധാന ചോദ്യം. പരാതികളൊന്നുമില്ലെന്നും ഇത്തവണ സുഖദര്‍ശനം ലഭിച്ചുവെന്നും അയ്യപ്പന്‍മാര്‍ ഐജിയോട് പറഞ്ഞു.

എങ്കില്‍ നിങ്ങളുടെ നാട്ടിലെത്തി ഇതൊക്കെ പറയണമെന്ന് അയ്യപ്പന്‍മാരെ പ്രത്യേകം ഓര്‍മ്മപ്പെടുത്താനും ഐജി മറന്നില്ല. എല്ലാവരോടും ശബരിമലയിലേക്ക് എത്തണമെന്ന് പറയാനും പോലീസ് ഉദ്യോഗസ്ഥര്‍ ഭക്തരോട് ആവശ്യപ്പെട്ടു. കുട്ടികളുടെ തോളില്‍ കൈയ്യിട്ട് അയ്യപ്പന്‍മാരോടൊപ്പം പോലീസ് ഉന്നത ഉദ്യോഗസ്ഥര്‍ സെല്‍ഫിയെടുക്കുന്ന ദൃശ്യങ്ങള്‍ക്കും സന്നിധാനം സാക്ഷിയായി.

Exit mobile version