വീട്ടില്‍ ഐശ്വര്യം ലഭിക്കുമെന്ന് പറഞ്ഞ് പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ മന്ത്രവാദിയെ കൊണ്ട് നിര്‍ബന്ധിച്ച് കല്യാണം കഴിപ്പിച്ചു; അമ്മയും രണ്ടാംഭര്‍ത്താവും പിടിയില്‍

തിരുവനന്തപുരം: വീട്ടില്‍ ഐശ്വര്യം ലഭിക്കുമെന്ന് പറഞ്ഞ് പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ മന്ത്രവാദിയെ കൊണ്ട് നിര്‍ബന്ധിച്ച് കല്യാണം കഴിപ്പിച്ച അമ്മയും രണ്ടാം ഭര്‍ത്താവും ഇയാളുടെ സുഹൃത്തായ മന്ത്രവാദിയും അറസ്റ്റില്‍. അമ്മൂമ്മയ്‌ക്കൊപ്പം താമസിക്കുകയായിരുന്ന 17-കാരിയാണ് പീഡനത്തിനിരയായത്. കുട്ടി സ്‌കൂള്‍ അധികൃതരെ വിവരമറിയിച്ചപ്പോഴാണ് വിവരങ്ങള്‍ പുറത്തറിഞ്ഞത്.

മന്ത്രവാദത്തിന്റെ മറവില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ മന്ത്രവാദിയായ തലയല്‍ ആലുവിള വണ്ടിത്തടം കരിപ്ലാംവിള പുത്തന്‍ വീട്ടില്‍ സുനു എന്നു വിളിക്കുന്ന വിനോദ്(30) ആണ് അറസ്റ്റിലായത്. അറസ്റ്റിലായ രണ്ടാം ഭര്‍ത്താവ് പീഡനത്തിരയായ കുട്ടിയുടെ സഹോദരിയെ പീഡിപ്പിച്ചതിന് നേരത്തേ ജയില്‍ശിക്ഷ അനുഭവിച്ചിരുന്നു.

അമ്മൂമ്മയ്‌ക്കൊപ്പം താമസിക്കുകയായിരുന്ന കുട്ടിയെ അമ്മ താമസിക്കുന്ന വീട്ടില്‍ വിളിച്ചുവരുത്തുകയും വീട്ടില്‍ ഐശ്വര്യം ലഭിക്കുന്നതിനെന്നുപറഞ്ഞ് അമ്മയും രണ്ടാംഭര്‍ത്താവും കൂടി മന്ത്രവാദിയെ കല്യാണം കഴിക്കാന്‍ നിര്‍ബന്ധിക്കുകയുമായിരുന്നു. തുടര്‍ന്ന് കുട്ടിയുടെ സമ്മതമില്ലാതെ അടുത്ത ക്ഷേത്രത്തില്‍ വെച്ച് താലി കെട്ടിയശേഷം ഇവരോടൊപ്പം താമസിപ്പിച്ച് പീഡനത്തിന് ഒത്താശ ചെയ്യുകയായിരുന്നു.

ക്രൂരപീഡനത്തിന് ഇരയായ കുട്ടി വീട്ടില്‍ നിന്നും രക്ഷപ്പെട്ട് അമ്മൂമ്മയുടെ വീട്ടിലെത്തിയശേഷം സ്‌കൂള്‍ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. ഇതോടെയാണ് വിവരങ്ങള്‍ പുറത്തറിഞ്ഞത്. കഴിഞ്ഞ ദിവസം പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതികളെ പിടികൂടി.മന്ത്രവാദി വിനോദിനെതിരേ പോക്‌സോ കേസെടുത്തു.

Exit mobile version