രാജ്യത്ത് മതേതരത്വം നിലനിൽക്കുന്നത് ഹിന്ദുക്കൾ ഭൂരിപക്ഷമായതിനാൽ; ഈ സഹിഷ്ണുത ഇല്ലാതാക്കരുത്; ‘താക്കീത്’ നൽകി എപി അബ്ദുള്ളക്കുട്ടി

ആലപ്പുഴ: ബിജെപിയുടെ ജനജാഗ്രത സമ്മേളനത്തിൽ കോൺഗ്രസിന്റെ മുസ്ലിം സ്‌നേഹം തട്ടിപ്പാണെന്ന് ആരോപിച്ച് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ എപി അബ്ദുള്ളക്കുട്ടി. ഇന്ത്യയിൽ മതേതരത്വം നിലനിന്നത് കോൺഗ്രസ് ഇവിടെയുള്ളതുകൊണ്ടല്ല, ഹിന്ദുക്കൾ രാജ്യത്ത് ഭൂരിപക്ഷമായതുകൊണ്ടാണ്. ഹിന്ദുക്കളുടെ ഈ സഹിഷ്ണുത ഇല്ലാതാക്കരുത്, ഇത് താക്കീതാണെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

കോൺഗ്രസിന്റെ മുസ്ലിം സ്‌നേഹം തട്ടിപ്പാണ്. ഇന്ത്യയിൽനിന്ന് ഏറ്റവും കൂടുതൽ ആളുകളെ പാകിസ്താനിലേക്ക് നാടുകടത്തിയത് കോൺഗ്രസാണ്. സ്വാശ്രയ കോളജിനെതിരെ സമരംചെയ്ത പിണറായി തന്റെ മകളെ സ്വാശ്രയ കോളജിൽ പഠിപ്പിച്ചെന്നും അദ്ദേഹം ആരോപിച്ചു. എൻആർസി നടപ്പാക്കിയാൽ ബൂത്തിൽ ആദ്യമെത്തുന്നത് പിണറായിയുടെ കുടുംബമായിരിക്കുമെന്നും അദ്ദേഹം ആഞ്ഞടിച്ചു.

ഭിന്നിച്ചുനിന്ന മുസ്ലിം സമുദായം മോഡിയും അമിത് ഷായും കാരണം ഒന്നിച്ചു. എന്നാൽ, സമുദായ നേതാക്കൾക്ക് മതബോധം കൈമോശം വന്നെന്നും പൗരത്വ നിയമത്തിനെതിരായ സമരം പച്ചക്കള്ളമാണെന്നും അബ്ദുള്ളക്കുട്ടി കുറ്റപ്പെടുത്തി. ഇതിനെതിരെ തെളിവ് ഹാജരാക്കാൻ തയാറാണെന്നും അദ്ദേഹം വെല്ലുവിളി ഉയർത്തി.

Exit mobile version