പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പോരാട്ടം തുടരും; നിയമത്തെ എതിര്‍ക്കുന്നവര്‍ ഒരുമിച്ച് നില്‍ക്കുന്നതാണ് സമരത്തിന് നല്ലതെന്ന് കുഞ്ഞാലിക്കുട്ടി

പോരാട്ടം ഒറ്റയ്ക്കും കൂട്ടായും വേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ക്കുന്നവര്‍ ഒരുമിച്ച് നില്‍ക്കുന്നതാണ് സമരത്തിന് നല്ലതെന്ന് മുസ്ലീംലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി. നിയമ നടപടികള്‍ നീട്ടി വയ്ക്കണം എന്നാണ് കോടതിയില്‍ ശക്തമായി വാദിച്ചത്. പോരാട്ടം ഒറ്റയ്ക്കും കൂട്ടായും വേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ കേന്ദ്ര മന്ത്രിമാര്‍ ഉള്‍പ്പടെയുള്ളവര്‍ പരസ്പര വിരുദ്ധമായ നിലപാടുകള്‍ പറയുന്നതിനെതിരെ മുസ്ലിം ലീഗ് കൊടുത്ത ആവശ്യത്തില്‍ കൂടി കോടതി നോട്ടീസ് നല്‍കി എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

അതേസമയം, കൂടുതല്‍ സമയം കൊടുക്കേണ്ട കാര്യമില്ലായിരുന്നു എന്ന് കാന്തപുരം എപി അബൂബകക്ര് മുസ്ലിയാര്‍ പ്രതികരിച്ചു. എന്തിനാണ് നാല് ആഴ്ച സമയം നല്‍കിയത് എന്ന് മനസ്സിലാകുന്നില്ല. ഇന്ത്യയുടെ ഭരണഘടനയ്ക്ക് വിരുദ്ധമാണ് പൗരത്വ ഭേദഗതി നിയമം. തീരുമാനം വരുന്നത് വരെ സമരവുമായി മുന്നോട്ട് പോകും. യോജിച്ചുള്ള പ്രക്ഷോഭം തുടരണമെന്നും അദ്ദേഹം പറഞ്ഞു.

സുപ്രീം കോടതിയുടെ സമീപനം പ്രതീക്ഷ നല്‍കുന്നതാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും കൂട്ടിച്ചേര്‍ത്തു. ജനങ്ങള്‍ക്ക് നിരാശപ്പെടേണ്ടി വരില്ല എന്ന പ്രതീക്ഷയാണ് കോടതി തരുന്നത് എന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.

Exit mobile version