നേപ്പാളില്‍ മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ ഇന്ന് പോസ്റ്റ്മോര്‍ട്ടം ചെയ്യും; നാളെ നാട്ടില്‍ എത്തിക്കും

ഒമ്പത് മണിയോടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ തുടങ്ങുമെന്നാണ് കാഠ്മണ്ഡു പോലീസ് അറിയിച്ചിട്ടുള്ളത്.

കാഠ്മണ്ഡു: നേപ്പാളില്‍ മരിച്ച എട്ട് മലയാളികളുടെ മൃതദേഹങ്ങള്‍ ഇന്ന് പോസ്റ്റ്മോര്‍ട്ടം ചെയ്യും. ഒമ്പത് മണിയോടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ തുടങ്ങുമെന്നാണ് കാഠ്മണ്ഡു പോലീസ് അറിയിച്ചിട്ടുള്ളത്.

കാഠ്മണ്ഡുവിലെ ടീച്ചിംഗ് ആശുപത്രിയിലാണ് ഇവരുടെ മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്. അതേസമയം, മൃതദേഹം വേഗം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയവും അറിയിച്ചു.

ചൊവ്വാഴ്ചയാണ് കാഠ്മണ്ഡുവില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെയുള്ള ദമനിലെ റിസോര്‍ട്ടില്‍ നാല് കുട്ടികളടക്കം എട്ടു മലയാളികള്‍ മരിച്ചത്. തണുപ്പകറ്റാന്‍ ഉപയോഗിച്ച ഹീറ്റര്‍ തകരാറിലായതാണ് അപകടമെന്നാണ് പ്രാഥമിക വിവരം. തിരുവനന്തപുരം ചെങ്കോട്ടുകോണം സ്വദേശി പ്രവീണ്‍ കുമാര്‍ നായര്‍, ഭാര്യ ശരണ്യ(34), മക്കളായ ആര്‍ച്ച, ശ്രീഭദ്ര, അഭിനവ് എന്നിവരും കോഴിക്കോട് കുന്നമംഗലം സ്വദേശി രഞ്ജിത് കുമാര്‍, ഭാര്യ ഇന്ദു, മകന്‍ രണ്ടുവയസ്സുകാരന്‍ വൈഷ്ണവ് എന്നിവരുമാണ് മരിച്ചത്.

Exit mobile version